KeralaNEWS

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മറിച്ചുവിറ്റു; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരേ വൈസ് പ്രസിഡന്റ്

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയെന്ന വെളിപ്പെടുത്തലുമായി വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫിന്റെ സംസ്ഥാന ട്രഷററും പി കെ നവാസും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറിയെന്ന് ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവത്തിനാസ്പദമായ സ്‌കോളര്‍ഷിപ്പ് പദ്ധതി എംഎസ്എഫ് പ്രഖ്യാപിച്ചത്. ഹബീബ് എജ്യുകെയര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്താകെ ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷയെഴുതി തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കോടിയോളമായിരുന്നു എംഎസ്എഫ് പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ്.

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ പരിശീലനത്തില്‍ മൂവായിരത്തോളം പേരാണ് ആകെ പങ്കെടുത്തത്. ഇവര്‍ക്കായി സിഎ, സിഎംഎ ഉള്‍പ്പെടെ നടത്തിയ പരീക്ഷയ്ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ പരാതി ഉയര്‍ന്നത്. പരീക്ഷയ്ക്ക് മുന്‍പും ശേഷവും സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട വിദ്യാര്‍ത്ഥികളുടെയും സെന്ററുകളുടെയും കാര്യത്തിലും വലിയ ഏറ്റകുറച്ചിലുകളുണ്ടെന്ന്് ആരോപണമുണ്ട്.

ഈ പദ്ധതിയുടെ പൂര്‍ണ്ണമായ രൂപം വിശദീകരിക്കുന്ന ഒരു ചര്‍ച്ചയും സംസ്ഥാന കമ്മിറ്റിയിലോ ഭാരവാഹി യോഗങ്ങളിലോ ഉണ്ടായിട്ടില്ല. എങ്ങനെയാണ് 2 കോടിയുടെ വിദ്യാഭ്യാസ പദ്ധതി എന്നത് പൂര്‍ണ്ണമായി വിശദമാക്കുന്ന ഒരു സര്‍ക്കുലറോ റിപ്പോര്‍ട്ടോ സംഘടനയുടെ ഒരു ഘടകങ്ങളും നല്‍കിയിട്ടില്ല. സംസ്ഥാന ഭാരവാഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ 2 കോടിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ പോലും ഒരു മറുപടിയും പ്രസിഡന്റ് നല്‍കിയില്ലെന്നും ഷഫീക് വഴിമുക്ക് ആരോപിച്ചു.

പരീക്ഷാ പേപ്പറില്‍ ചോദ്യങ്ങള്‍ക്ക് പുറമേ രണ്ട് വലിയ സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ പരസ്യമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം മുതല്‍ വിദ്യാര്‍ത്ഥികളുടെ ഫോണിലേക്ക് കമ്പനികളുടെ ഫോണ്‍ കോള്‍ ഓഫറുകളടക്കം നിരന്തരമെത്തി. തുടര്‍ന്നാണ് പി കെ നവാസിനെതിരെ വൈസ് പ്രസിഡന്റ് പരാതി നല്‍കിയത്. അതേസമയം വിഷയത്തില്‍ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

Back to top button
error: