NEWSWorld

ഓഫായെന്നുകരുതി വാഷിങ് മെഷിനില്‍ കൈയിട്ട യുവതി ഷോക്കേറ്റ് മരിച്ചു

ലിയോ ഡി ജനീറോ: ഓഫ് ആയെന്നുകരുതി വാഷിങ് മെഷിനില്‍ കൈയിട്ട യുവതി ഷോക്കേറ്റ് മരിച്ചു. ഇരുപത് വയസ്സുകാരി വിവിയന്‍ റോഡ്രിഗസ് ആണ് മരിച്ചത്. ഒമ്പത് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ അമ്മകൂടിയായിരുന്നു വിവിയന്‍ റോഡ്രിഗസ്.

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയായിരുന്ന വാഷിങ് മെഷീന്‍, കറങ്ങി തീര്‍ന്നുവെന്ന് കരുതി വിവിയന്‍ റോഡ്രിഗസ് വസ്ത്രങ്ങള്‍ എടുക്കാന്‍ അതിനകത്ത് കൈ ഇട്ടു. അതിന് പിന്നാലെയാണ് ഷോക്കേറ്റത്. ആ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് അടുത്തുള്ള ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റില്‍ എത്തിച്ചുവെങ്കിലും വിവിയന്‍ റോഡ്രിഗസിനെ രക്ഷിക്കാനായില്ല. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ വാഷിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്ഥിരീകരിച്ചു. പിന്നീട്, അവളുടെ മൃതദേഹം കുടുംബം താമസിക്കുന്ന ഗമെലീറ ഡോ ഡി എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍ പറയുന്നതനുസരിച്ച്, 2014 മുതല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ വാഷിംഗ് മെഷീനുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഒരു കുഞ്ഞ് ഇത് പോലെ മരിച്ചിരുന്നു. മകന്‍ അതിനകത്ത് ഉണ്ടെന്ന് അറിയാതെ ഒരമ്മ മെഷീന്‍ ഓണാക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല.

സമാനമായ മറ്റൊരു സംഭവത്തില്‍, ടെക്സാസില്‍ നിന്നുള്ള 8 വയസ്സുള്ള ഒരു ആണ്‍കുട്ടി കഴിഞ്ഞ ആഴ്ച്ച ഒളിച്ചു കളിക്കുന്നതിനിടെ വാഷിംഗ് മെഷീനും ഡ്രയറിനും ഇടയില്‍ കുടുങ്ങി മരിക്കുകയുണ്ടായി. റാംഗ്ലര്‍ ഹെന്‍ഡ്രിക്സ് എന്നാണ് അവന്റെ പേര്. ജോര്‍ജിയയിലെ കൂലിഡ്ജില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവന്‍. മെഷീനുകള്‍ക്കിടയില്‍ കുടുങ്ങിയ അവനെ കണ്ടെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. കൃത്രിമശ്വാസം നല്കാന്‍ ശ്രമിച്ചുവെങ്കിലും, അവന്‍ പ്രതികരിച്ചില്ല. ഒടുവില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ക്കൊടുവില്‍, ആശുപത്രി അധികൃതര്‍ അവന്‍ മരിച്ചതായി പറയുകയായിരുന്നു.

Back to top button
error: