CrimeNEWS

കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് യുവാവ്; പിന്തുടര്‍ന്ന് പിടികൂടി ‘രണ്ടു പൊട്ടിച്ച്’ മകള്‍

പത്തനംതിട്ട: കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച പ്രതിയെ വിദ്യാര്‍ഥിനി പിന്തുടര്‍ന്നു പിടികൂടി. ഇരുപത്തിനാലുകാരനായ നിനേഷ് എന്ന യുവാവാണ് പിടിയിലായത്. ചങ്ങനാശേരി അസംഷന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അഞ്ജനയാണ് സിനിമാസ്‌റ്റൈലില്‍ ചെയ്‌സിങ് നടത്തി നിനേഷിനെ കുടുക്കിയത്.

കച്ചവടക്കാരനെന്ന വ്യാജേനയാണ് നിനേഷ് പുറമറ്റത്തെ അഞ്ജനയുടെ വീട്ടിലെത്തിയത്. വീട്ടുടമ അവിടെ ഉണ്ടായിരുന്നില്ല. ഭാര്യ ശ്യാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെ നിനേഷ് പുറകില്‍നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്യാമള നിലത്തേക്ക് വീണു.

ഈ സമയം അകത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച ശേഷം അഞ്ജന അയാളുടെ പിന്നാലെ ഓടി. അപ്പോള്‍ അതുവഴി സ്‌കൂട്ടറില്‍ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുടര്‍ന്നു.

പുറമറ്റത്തെ കവലയില്‍ ഇയാളെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അജ്ഞന അയാള്‍ക്ക് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയില്‍ ഇയാള്‍ ആക്രമിച്ചുവെന്ന് അറിഞ്ഞത്. നിനേഷിനെ പിടികൂടിയപ്പോഴേക്കും ആ വീട്ടിലെ പെണ്‍കുട്ടിയും അവിടെ എത്തിയിരുന്നു. അവളും നിനേഷിനെ അടിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Back to top button
error: