NEWS

സൈന്യത്തില്‍ കരാര്‍ നിയമനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: സൈന്യത്തില്‍ കരാര്‍ നിയമനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം.സേനയിലെ റിക്രൂട്ട്മെന്റിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും രാജസ്ഥാനിലും യുപിയിലും യുവാക്കള്‍ പ്രതിഷേധവുമായി എത്തി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.ബിഹാറിലെ ബക്സറില്‍ റെയില്‍വേ ട്രാക്ക് തടഞ്ഞ പ്രതിഷേധക്കാര്‍ മുസാഫര്‍പൂരിലെ മാദിപൂരില്‍ തീയിടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.ഇതിനുപുറമെ അറയിലും സംഘര്‍ഷമുണ്ടായി.യുപിയിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലും പ്രതിഷേധം അക്രമാസക്തമായി.രാജസ്ഥാനിലെ ജയ്പൂരിലും പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ റോഡിലിറങ്ങി.
സേനയില്‍ നാല് വര്‍ഷത്തെ കരാര്‍ നിയമനം നല്‍കുന്നതാണ് അഗ്നിപഥ പദ്ധതി.
പദ്ധതിക്ക് കീഴില്‍, 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 പേരെ നാല് വര്‍ഷത്തെ സേവനത്തില്‍ സേനയില്‍ ഉള്‍പ്പെടുത്തും. ഈ കാലയളവില്‍ അവര്‍ക്ക് 30,000-40,000 രൂപ ശമ്ബളവും അലവന്‍സുകളും നല്‍കും. മെഡിക്കല്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. നാല് വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഇവരില്‍ 25 ശതമാനം പേര്‍ക്ക് സേനയിലെ നോണ്‍ ഓഫീസര്‍ തസ്തികയില്‍ 15 വര്‍ഷത്തേക്ക് നിയമനം നല്‍കുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും നല്‍കും. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ഉണ്ടാകുകയില്ല. പകരം പിരിച്ചുവിടുമ്ബോള്‍ ഇവര്‍ക്ക് 11-12 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജ് നല്‍കും.
ശമ്ബളത്തിന്റെയും പെന്‍ഷന്റെയും മറ്റും ഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നത്.എന്നാൽ ഇത് സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Back to top button
error: