KeralaNEWS

‘കൂടെയുണ്ട് തില്ലങ്കേരി,’ ഇനി തില്ലങ്കേരി സ്ത്രീസൗഹൃദ പഞ്ചായത്ത്; വരുന്നു സ്ത്രീ മുന്നേറ്റത്തിന് പുതുചരിതം

ണ്ണൂർ: സ്ത്രീസൗഹൃദ പഞ്ചായത്തിനായി തില്ലങ്കേരി പഞ്ചായത്തിന്റെ നയരേഖ. തരിശുരഹിത പഞ്ചായത്ത്, ശുചിത്വ പഞ്ചായത്ത് എന്നീ പദവികൾക്കൊപ്പം സ്ത്രീസൗഹൃദ പഞ്ചായത്തെന്ന ഖ്യാതിയും തില്ലങ്കേരിക്ക് കരുത്താകും. ലിംഗപരമായ വേർതിരിവുകളില്ലാതെ സാമൂഹ്യ ജീവിതത്തിൽ വിവേചനരഹിതമായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള നയരേഖയാണ് പഞ്ചായത്ത് പുറത്തിറക്കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വരും വർഷങ്ങളിൽ സ്ത്രീ സൗഹൃദ പഞ്ചായാത്താകാനുള്ള പദ്ധതികൾ നടപ്പാക്കുക. നയരേഖ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം നവംബറിൽ തുടങ്ങി മാർച്ചിലാണ് അവസാനിച്ചത്. ഇതിന്‌ സ്ത്രീ ഫെസിലിറ്റേറ്ററെ നിയമിച്ചിരുന്നു.

സ്‌കൂൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടി, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നായിരുന്നു വിവരശേഖരണം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുയിടം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെ അഞ്ചു മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്. പട്ടികവർഗം, 18-നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ജോലി വിവരങ്ങൾ എന്നിവയും പ്രത്യേകം തരംതിരിച്ചിട്ടുണ്ട്.

വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക, പൊതുവായുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുക. വിവിധ വിഷയങ്ങളിൽ ക്ലാസുകളും അഗ്നിരക്ഷാ സേനയുടെ സഹകരണത്തോടെ സ്ത്രീകൾക്ക്‌ മിഷൻ ഫസ്റ്റ് എയ്ഡ് പരിശീലനവും പഞ്ചായത്ത് സംഘടിപ്പിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാനും അവ പരിഹരിക്കാനുമുള്ള വേദി ജാഗ്രതാ സമിതികൾ മുഖേന ഒരുക്കി. വാർഡുകളിൽ ‘കൂടെയുണ്ട് തില്ലങ്കേരി’ ജാഗ്രതാ സമിതിയുടെ പരാതിപ്പെട്ടി സ്ഥാപിച്ചു. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നാല് കേന്ദ്രങ്ങളിൽ യോഗാ പരിശീലനവും നൽകുന്നുണ്ട്.

“ആദ്യഘട്ടത്തിൽ വിവരശേഖരണം നടത്തി. സ്ത്രീ പുരുഷ അനുപാതം കൃത്യമായി ശേഖരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക. സ്ത്രീ സൗഹൃദം എന്നത് പെട്ടെന്നൊരു ദിവസം സാധ്യമാകില്ല. നിരന്തരമായ പഠനവും കലർപ്പിലാത്ത അർപ്പണ മനോഭാവവും വേണം…”
പഞ്ചായത്ത് പ്രസിഡൻ്റ് പി. ശീമതി ന്യൂസ്ദെനോടു പറഞ്ഞു.

Back to top button
error: