LocalNEWS

പ്രസവത്തിനെത്തിയ യുവതിയെ സ്റ്റാഫ് നേഴ്സ് ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചു, സംഭവം വിവാദയാതോടെ ഒടുവിൽ വിഷയത്തിൽവർഗീയത കലർത്തിയെന്നും പരാതി

   മാനന്തവാടി : വയനാട് മെഡിക്കൽ കോളജിൽ  സ്റ്റാഫ്നേഴ്സ് ശാരീരികവും മാനസീകവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി ഗർഭിണിയായ യുവതിയുടെ പരാതി.ബന്ധുക്കൾ സൂപ്രണ്ട്, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകി. പിന്നാലെ പരാതി അടിസ്ഥാന രഹിതമാണെന്ന വാദവുമായി കെ.ജി.എൻ എ പരാതിക്കാരിക്കെതിരെ രംഗത്തുവന്നു. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം അവശ്യപ്പെടുന്നതിന് പകരം, പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ നടപടിയുണ്ടായാൽ ജീവനക്കാർ ഒന്നടങ്കം സമരരംഗത്തിറങ്ങും എന്നുമാണ് സംഘടനാ ഭാരവാഹികൾ അറിയിച്ചത്.

സ്റ്റാഫ് നേഴ്സ് അനീറ്റയെക്കൊണ്ട് മാപ്പുപറയിപ്പിച്ച് പ്രശ്നമവസാനിപ്പിക്കാൻ അധികൃതർ ശ്രമിച്ചിരുന്നുവെങ്കിലും പരാതിക്കാരിയായ ഫരീദയും ഭർത്താവ് സലീമും പരാതിയിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. ഇതേതുടർന്ന് സംഭവത്തിൽ വർഗ്ഗീയത കൂട്ടിച്ചേർക്കുന്നുവെന്നും വർഗ്ഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കുമെന്നും മറ്റുമുള്ള പ്രസ്താവനകളുമായി സംഘടനാ നേതാക്കൾ രംഗത്തുവന്നു. ഇത് ദുരുദ്ദേശപരവും പ്രതിലോമകരവുമാണ് എന്നും സാമുദായീക ധ്രുവീകരണത്തിനുതകുന്ന രീതിയിൽ നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കെ.ജി.എൻ എ ഭാരവാഹികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
തലപ്പുഴ കൈതക്കൊല്ലി സ്വദേശിനിയായ ഫരീദ തേവ് ആണ് സ്റ്റാഫ് നേഴ്സ്  അനീറ്റക്കെതിരെ പരാതി നൽകിയത്. പ്രസവസമയം മൂന്ന് നേഴ്സുമാർ ഉണ്ടായിരുന്നുവെങ്കിലും മറ്റു രണ്ടുപേർ മാന്യമായാണ് പെരുമാറിയതെന്നും അനീറ്റ മാത്രമാണ് തന്നെ ഉപദ്രവിച്ചതെന്നുമാണ് പരാതിക്കാരി പറയുന്നത്. .

വിഷയത്തിൽ ഇടപെടുന്നവർ വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് വരുത്തിത്തീർക്കുക വഴി അധികാരികളെ സമ്മർദ്ദത്തിലാഴ്ത്തുകയും സംഭവത്തിലുണ്ടായേക്കാവുന്ന ജനരോഷം തടയുകയാണ് ആത്യന്തിക ലക്ഷ്യം. ജോലിയിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ ജീവനക്കാരിക്കെതിരെയും പരാതി വ്യാജമാണെങ്കിൽ പരാതിക്കാരിക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. പകരം തൊഴിൽസമര പ്രഖ്യാപനവും വർഗ്ഗീയത ആരോപണവും നടത്തിയത് ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണ്. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്നും മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തുന്നതടക്കമുള്ള സമരപരിപാടികളുമായ് മുന്നോട്ട് പോകുമെന്നും ബന്ധുക്കളും നാട്ടുകാരും  അറിയിച്ചു

Back to top button
error: