Breaking NewsNEWS

ഭാര്യയുമായും മകളുമായും ചര്‍ച്ച നടത്തി, ‘വിവാദ വനിതയെ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയെ എല്ലാം ഓര്‍മിപ്പിക്കാം: സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസില്‍ വച്ച് ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ‘വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചത്. തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്‌തെന്നും എത്ര കേസുകള്‍ തന്റെ പേരില്‍ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാല്‍ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്. എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മര്‍ദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കില്‍ അതിന് ശ്രമിക്കാം. ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞത് പച്ചക്കള്ളമാണ്. അവര്‍ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ വച്ച് സംസാരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താന്‍ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരന്‍ എങ്ങനെ അറിഞ്ഞു എന്നറിയില്ല. കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.

Back to top button
error: