CrimeNEWS

സ്ത്രീധനമായി കാറ് കിട്ടിയില്ല; ഭാര്യയെ ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍

ചെന്നൈ: സ്ത്രീധനമായി കാറ് കിട്ടാത്തതിന്‍െ്‌റ പേരില്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ഇരുപത്തിയാറുകാരിയായ ധനശ്രിയയെ കൊന്നകേസില്‍ ഭര്‍ത്താവ് കീര്‍ത്തിരാജ്(31) ആണ് അറസ്റ്റിലായത്. തമിഴ്‌നാട് സേലത്താണ് സംഭവം.

മൂന്ന് വര്‍ഷം മുമ്പാണ് കീര്‍ത്തിരാജ് ധനശ്രിയയെ (26) വിവാഹം ചെയ്തത്. അടുത്തിടെ ഇവര്‍ കുടുംബ വീട്ടില്‍ നിന്ന് മാറി താമസിച്ചു. ഇതോടെ സ്ത്രീധനമായി കാര്‍ ആവശ്യപ്പെട്ടും സ്വര്‍ണ്ണം ആവശ്യപ്പെട്ടും കീര്‍ത്തി രാജ് ധനശ്രിയയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. പത്ത് ദിവസം മുമ്പ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ധനശ്രിയ പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു.

ശനിയാഴ്ച ഭാര്യാപിതാവിന്റെ വീട്ടില്‍ പോയ കീര്‍ത്തി രാജ് ഭാര്യയെ സമാധാനിപ്പിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഒരു ഘട്ടത്തില്‍ കീര്‍ത്തിരാജ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭാര്യയെ മര്‍ദിക്കുകയും ധനശ്രിയ തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

ധനശ്രിയയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കീര്‍ത്തി രാജ് ശ്രമം നടത്തി. മകള്‍ ആത്മഹത്യ ചെയ്തതായി ഇയാള്‍ ഭാര്യാപിതാവിനെ അറിയിച്ചു. എന്നാല്‍ മൃതദേഹത്തിന്റെ തലയിലും മുഖത്തും മുറിവുകള്‍ കണ്ടെത്തി.

ഇതോടെ ധനശ്രിയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി നഗരത്തില്‍ വെച്ച് സൂറമംഗലം പൊലീസ് കീര്‍ത്തിരാജിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കീര്‍ത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.

Back to top button
error: