KeralaNEWS

കോട്ടയത്ത് രണ്ടിടത്ത് തമ്മിലടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ചതായി റിപ്പോര്‍ട്ട്. കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മിലും നെടുംകുന്നത്ത് ബ്ലോക്ക് പ്രസിഡന്‍്‌റും ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. കയ്യാങ്കളിക്ക് പിന്നില്‍ വ്യക്തപരമായ കാരണങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.

കൊടുങ്ങൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.കെ.സുരേഷ് കുമാര്‍, ഷിന്‍സ് പീറ്റര്‍ എന്നിവരാണ് കയ്യാങ്കളി നടത്തിയത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത ഒരു റാങ്ക് ഹോള്‍ഡേഴ്സ് ജേതാക്കളുടെ അനുമോദന പരിപാടി ഇന്നലെ കൊടുങ്ങൂരില്‍ നടന്നിരുന്നു. ഇതിനിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് പരസ്യ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങിയ ഷിന്‍സ് പീറ്ററെ ടി.കെ.സുരേഷ് പിടിച്ചു തള്ളുകയായിരുന്നു. ഇരുവരുടെയും തമ്മിലടി സിസിടിവിയില്‍ പതിയുകയും ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് സിപിഎം ഉള്‍പ്പെടെ ഇത് ഏറ്റെടുത്തു.

ഇന്നലെ വൈകിട്ട് 6.15ന് കോട്ടയം നെടുംകുന്നത്താണ് രണ്ടാമത്തെ സംഭവം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടനും, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്. നിലവില്‍ പൊലീസില്‍ പരാതി നല്‍കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.

കേരളമെങ്ങും കോണ്‍ഗ്രസുകാര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ നില്‍ക്കുമ്പോള്‍ കോട്ടയത്ത് നേതാക്കള്‍ തമ്മിലടിക്കുന്നത് വന്‍ നാണക്കേടാണ് ജില്ലയിലെ കോണ്‍ഗ്രസിനുണ്ടാക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു.

Back to top button
error: