CrimeNEWS

കനത്ത ജാഗ്രതയില്‍ കണ്ണൂര്‍: ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ കൂട്ടി; അണികളുടെയോ…???

കണ്ണൂർ: കണ്ണൂരിൽ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് വിവരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു.

ആലപ്പുഴയിലായിരുന്നു ആദ്യത്തെ അക്രമം. ലീഗ് ജില്ലാ കൺവെൻഷൻ വേദിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ചെന്ന് ആരോപണം ഉയർന്നു. ടൗൺഹാളിന് മുന്നിൽ ഇരുപക്ഷവും തമ്മിൽ സംഘർഷം നടന്നു.

പത്തനംതിട്ട അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു. തുടർന്ന് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ വഴിനീളെ പ്രതിപക്ഷ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ കീറിയെറിഞ്ഞു. മര്യാദ കേട് എപ്പോഴും സഹിച്ചെന്ന് വരില്ലെന്നും സഹികെട്ടാൽ ശക്തമായി പ്രതികരിച്ചെന്ന് വരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ഷിജു ഖാൻ പറഞ്ഞു. തുമ്മിയാൽ ഒലിച്ച് പോകുന്നതേ ഉള്ളു യൂത്ത് കോൺഗ്രസിന്റെ ഗർവെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപി കൊടി നശിപ്പിക്കുന്നത് പൊലീസ് തടഞ്ഞതോടെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ അത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കി. നിരവധി പേർക്ക് പരിക്കേറ്റു.

പിന്നാലെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന് നേരെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർ വെള്ളയമ്പലത്ത് ഇന്ദിര ഭവന് സമീപമെത്തിയതോടെ ഗേറ്റിന് അകത്ത് കടന്ന് കാർ അടിച്ചുതകർക്കാൻ ശ്രമിച്ചു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കോൺഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ഈ സമയത്ത് എകെ ആന്റണി ഓഫീസിനകത്ത് ഉണ്ടായിരുന്നു.

കാസർകോട് നീലേശ്വരത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനമായെത്തി അടിച്ചുതകർത്തു. കണ്ണൂരിൽ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകരുടെ പ്രകടനത്തിനിടെ നശിപ്പിച്ചു. കൊല്ലം ചവറ പന്മനയിൽ കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷം. ഇതിൽ കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഇക്ബാലിന്റെ തലയ്ക്ക് പരിക്കേറ്റു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. കണ്ണൂർ തലശ്ശേരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ എൽ എസ് പ്രഭു മന്ദിരത്തിന് നേരെ അക്രമം നടന്നു. ഓഫീസിന്റെ നെയിം ബോർഡും, ജനൽച്ചില്ലുകളും സിപിഎം പ്രവർത്തകർ തകർത്തു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. വാഹനത്തിന് സൈഡ് മിറർ പൊട്ടി. തൊടുപുഴ ഗാന്ധി സ്ക്വയറിൽ വെച്ച് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് സിപി മാത്യുവിന്റെ കാർ ആക്രമിച്ചത്.

തിരുവനന്തപുരം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസിന് നേരെ അക്രമം ഉണ്ടായി. ഓഫീസിന് മുന്നിലെ ബോർഡുകളും മറ്റും സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കൊല്ലം പരവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും സി പിഎം – ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ച് തകർത്തു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂർ ആദൂരിലെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെ കല്ലേറുണ്ടായി. സി പി എം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.

കെപിസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതാകകൾ കത്തിച്ചു. പ്രവർത്തകർ വെള്ളയമ്പലം – ശാസ്തമംഗലം റോഡ് ഉപരോധിച്ചു. കൊച്ചി നഗരത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. ടയർ കത്തിച്ച് റോഡിലിട്ടു. എംജി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ചാലക്കുടിയിൽ ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിലേക്ക് കല്ലേറുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കൊല്ലം പഴയാറ്റൻ കുഴിയിൽ കോൺഗ്രസിന്റെ കൊടിമരങ്ങൾ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ക്യാമ്പ് ചെയ്യുകയാണ് ഇപ്പോഴും.

കോട്ടയം കുമാരനല്ലൂരിൽ കോൺഗ്രസിന്റെ സ്മൃതി മണ്ഡപം തകർക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു. സി പി എം കുമാരനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കണ്ണൂരിൽ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്, സി പി എം ജില്ലാ കമ്മറ്റി ഓഫീസുകൾക്ക് അടക്കം പോലീസ് സുരക്ഷ ഏർപ്പെടുത്തി. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ വീടിനും പോലീസ് കാവൽ ഏർപ്പെടുത്തി.

കോഴിക്കോട് പേരാമ്പ്ര നൊച്ചാട് സംഘർഷമുണ്ടായി. സി പി എം പ്രവർത്തകർ കോൺഗ്രസ്സ് ഓഫീസ് തകർത്തു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സി പി എം പ്രവർത്തകർ ആക്രമിച്ചു. കാസർകോട് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കാലിക്കടവ് ടൗണിലുള്ള കോൺഗ്രസ് ഓഫീസിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അക്രമം നടത്തിയത്. ജനൽ ചില്ലുകളും കസേരകളും വാൾ ഫാനും സ്റ്റൂളുകളും ട്യൂബ് ലൈറ്റുകളും അടിച്ച് തകർത്തിട്ടുണ്ട്.

കൊല്ലം കുന്നിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. പ്രവർത്തകർ കൊല്ലം – തിരുമംഗലം ദേശീയപാത ഉപരോധിച്ചു. കൽപ്പറ്റയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. തൃശ്ശൂർ നഗരസഭക്ക് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോർപ്പറേഷന് മുന്നിൽ കോൺഗ്രസുകാർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

കോഴിക്കോട് നരിക്കുനിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം സിപിഎം പ്രവർത്തകർ ബസ് സ്റ്റാൻഡിൽ വച്ച് തടഞ്ഞു. ഇതിനെച്ചൊല്ലി സംഘർഷമുണ്ടായി. മുഖാമുഖം നിന്ന് ഇരു പാർട്ടി പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. കൊടി പിടിച്ച് വാങ്ങിയതിനെച്ചൊല്ലി തർക്കമുണ്ടായി. ഡിവൈഎഫ്ഐ നേതാവും മാവേലിക്കര എം എൽ എയുമായ അരുണിന്റെ വാഹനം നെടുമങ്ങാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

തിരുവനന്തപുരം പനച്ചമൂട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്സ് സംഘർഷം ഉണ്ടായി. പോലീസ് ലാത്തി വീശി. പരിക്കേറ്റ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെള്ളറട കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. കോഴിക്കോട് മാവൂർ, നൊച്ചാട്, പുതിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ തങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടതായി കോഴിക്കോട് ഡിസിസി പരാതിപ്പെട്ടു.

കണ്ണൂർ ഡി സി സി ഓഫീസിന് നേരെ അക്രമം ഉണ്ടായി. ബൈക്കിലെത്തിയ രണ്ട് പേർ കല്ലെറിഞ്ഞു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഡിസിസി ഓഫീസിന് പോലീസ് കാവൽ ഏർപ്പെടുത്തി. ആസൂത്രിത ആക്രമണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജ് കുറ്റപ്പെടുത്തി. ഇടുക്കി ഡിസിസി പ്രസിഡണ്ടിന്റെ വാഹനം ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാമെന്ന് തൊടുപുഴ ഡിവൈഎസ്പി ഉറപ്പു കൊടുത്തതോടെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.

കൊല്ലം ചിന്നക്കടയിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കോഴിക്കോട് ഫറോഖ് മണ്ണൂരിൽ നടന്ന സംഘർഷത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകർ പൊലീസ് സാന്നിധ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പത്തനംതിട്ട പന്തളം കുന്നിക്കുഴി ജങ്ഷനിലെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി പ്രതിമകൾ ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു.

Back to top button
error: