IndiaNEWS

ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം വേണ്ട, മാർഗനിർദ്ദേശവുമായി മന്ത്രാലയം

ദില്ലി: ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും കാര്യമായ സാമ്പത്തിക, സാമൂഹിക-സാമ്പത്തിക അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. ഓൺലൈൻ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ നിരവധി പരസ്യങ്ങൾ അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ, ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

ഓൺലൈൻ വാതുവെപ്പിന്റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. കൂടാതെ ഉപഭോക്തൃ സംരക്ഷണ നിയമം 2019, 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ ആക്‌റ്റ്, പ്രസ് കൗൺസിൽ കൗ ഓഫ് ഇന്ത്യയുടെ പ്രസ് കൌൺസിൽ ആക്ട് 1978 , എന്നിവ പ്രകാരം പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ പരസ്യ ഇടനിലക്കാരും, പ്രസാധകരും ഉൾപ്പെടെയുള്ള ഓൺലൈൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ഇത്തരം പരസ്യങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയോ, ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യം വച്ച് അത്തരം പരസ്യങ്ങൾ ചെയ്യുകയോ അരുതെന്ന് ഐ ആൻഡ് ബി മന്ത്രാലയം നിർദ്ദേശിച്ചു.

Back to top button
error: