KeralaNEWS

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ ‘കനത്ത സുരക്ഷ’യിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. കനത്ത സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റി. പ്രതിഷേധക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.

മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍. കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് പൊലീസ് പറയുന്നത്.

യുവാക്കളെ വിമാനത്തില്‍ പ്രവേശിപ്പിച്ചതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് എയര്‍പോര്‍ട്ട് എസ്.എച്ച്.ഒ. ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചിരുന്നെന്നും ഈ യുവാക്കളുടെ ആവശ്യം ന്യായമായിരുന്നു. അതാണ് കയറ്റി വിട്ടതെന്നാണ് എയര്‍പോര്‍ട്ട് പൊലീസ് ആവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നല്‍കിയതായും എയര്‍പോര്‍ട്ട് പൊലീസും പറയുന്നു.

 

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവര്‍ മദ്യപിച്ച് ലക്ക് കെട്ടാണ് എത്തിയതെന്നാണ് ഇ.പി. ജയരാജന്‍ ആരോപിക്കുന്നത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും ഇ.പി. ജയരാജന്‍ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജന്‍ പ്രതികരിച്ചു.

വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. മുഖ്യമന്ത്രി മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്തും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Back to top button
error: