SportsTRENDING

ഇന്ത്യക്ക് ആനന്ദം, അഭിമാനം ഈ മധുരപ്പതിനാറുകാരന്‍

നോര്‍വെ ചെസ് ഓപ്പണ്‍ കിരീടം പ്രഗ്‌നാനന്ദയ്ക്ക്

ഒസ്ലോ: നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യയുടെ അഭിമാനമായി യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നനാന്ദ. നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ വീണ്ടും ചെസ് ലോകത്തെ ചര്‍ച്ചായത്. ഗ്രൂപ്പ് എ വിഭാഗത്തിലാണ് ഇന്ത്യയുടെ ഭാവി ചെസ് ലോക ചാമ്പ്യന്‍ പ്രതീക്ഷയായ ഈ പതിനാറുകാരന്‍ കിരീടം നേടിയിരിക്കുന്നത്. ഒന്‍പത് റൗണ്ടില്‍ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന്‍ സിയോ മൂന്നാമതുമെത്തി.

ഇന്ത്യന്‍ താരമായ പ്രണീത് ആറ് പോയിന്റുമായി ആറാമതായി. അവസാന റൗണ്ടില്‍ പ്രണീതിനെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ കിരീടം നേടിയത്. ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്. ഒന്‍പത് റൗണ്ടില്‍ ഒരു തോല്‍വി പോലും താരത്തിനുണ്ടായിട്ടില്ല. 16കാരനായ നോര്‍വെയുടെ ജയത്തോടെ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചു. ഇന്ത്യ ടീം ബിയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്.

2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്‌നാനന്ദ ജനിച്ചത്. തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് പ്രഗ്‌നാനന്ദ. സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. 3000 റേറ്റിങ് പോയിന്റാണ് തന്റെ സ്വപ്നമെന്നും ഒരിക്കല്‍ പ്രഗ്‌നാനന്ദ വ്യക്താക്കിയിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്.

അടുത്തകാലത്ത് രണ്ട് തവണ ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് കാള്‍സനെ പ്രഗ്‌നാനന്ദ അട്ടിമറിക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ എയര്‍തിംഗ്സ് മാസ്റ്റേഴ്സില്‍ ആയിരുന്നു ആദ്യ ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അന്ന് അടിയറവ് പറയിക്കുകയായിരുന്നു.

അവസാനം, ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ടൂര്‍ണമെന്റിലാണ് 16കാരന്റെ അട്ടിമറി ജയം. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ കാള്‍സന്റെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരുന്നു പ്രഗ്‌നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സനെ പരാജയപ്പെടുത്തിയിരുന്നു.

 

 

Back to top button
error: