HealthLIFE

കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75% വര്‍ധിച്ചു

ഴിഞ്ഞ ദിവസം പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടെത്തപ്പെട്ടിരുന്നു. ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജി’യിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്.

പൊതുവേ കൊവിഡിന് ശേഷം ആളുകളുടെ മൊബൈല്‍ ഫോണ്‍/ലാപ്ടോപ്/ഡെസ്ക്ടോപ്പ് സ്ക്രീന്‍ ടൈം കൂടിയെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമല്ല, ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രമേണ പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും രൂപത്തില്‍ അവതരിച്ച് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്നുമാണ് മറ്റൊരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

കാലിഫോര്‍ണിയയിലുള്ള ‘ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ട്ട് ഓണ്‍ ഏജിംഗ്’ ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്ക്രീന്‍ ടൈം കൂടുന്നത് തീര്‍ച്ചയായും കണ്ണുകളെ മോശമായി ബാധിക്കും. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ജൈവഘടികാരത്തെ ( ഉറക്കവും ഉണര്‍വും അടക്കം 24 മണിക്കൂര്‍ നേരവും നമ്മുടെ ശരീരവും മനസും പ്രവര്‍ത്തിക്കുന്നതിന് ജൈവികമായി തന്നെ ഒരു സമയക്രമം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ സൂചിപ്പിക്കുന്നതാണ് ജൈവഘടികാരം) ബാധിക്കുമെന്നും ഇതുമൂലം പല വിധത്തിലുള്ള അസുഖങ്ങളും ബാധിക്കാമെന്നുമാണ് പഠനം പറയുന്നത്.

നേരത്തെ ഉള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും ഇതുവഴി കൂടാനും കാരണമാകുമെന്ന് പഠനം ഓര്‍മ്മപ്പെടുത്തുന്നു. പെട്ടെന്ന് പ്രായമേറിയത് പോലെ തോന്നിക്കുന്ന ചര്‍മ്മപ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, രോഗങ്ങള്‍, മാനസികാവസ്ഥ എല്ലാം വര്‍ധിച്ച സ്ക്രീന്‍ ടൈം ഉണ്ടാക്കുന്നു.

‘രാത്രി മുഴുവന്‍ മൊബൈല്‍ ഫോണിലോ ലാപ്ടോപ് സ്ക്രീനിലോ നോക്കി സമയം ചെലവിടുന്നവരുണ്ട്. അവരില്‍ വര്‍ധിച്ച ലൈറ്റ് മൂലം ജൈവഘടികാരം തെറ്റുന്നു. ഇത് കണ്ണുകളുടെ സുരക്ഷയെ മാത്രമല്ല ബാധിക്കുന്നത്. അതിലുമധികം തലച്ചോര്‍ അടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു…’- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പങ്കജ് കപാഹി പറയുന്നു.

നമ്മുടെ ശരീരത്തിലെ ഓരോ കോശവും ജൈവഘടികാരത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തകരുമ്പോള്‍ അത് സ്വാഭാവികമായും ശാരീരികമായും മാനസികമായും നമ്മള്‍ ആകെയും ബാധിക്കപ്പെടുകയാണ് ചെയ്യുന്നത്.

Back to top button
error: