KeralaNEWS

മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ”പ്രതിപക്ഷ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ 24 മണിക്കൂറും നല്‍കുകയാണ്, ഇത് ദുരവസ്ഥയാണ്. ഇത് എന്ത് തരം നിലപാടാണ് ? മാധ്യമങ്ങള്‍ സ്വയം തിരുത്തണം”

കെ.ജി.ഒ.എ. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി കോട്ടയത്ത് ഉദ്ഘാടനം ചെയ്തു

കോട്ടയം: മാമ്മന്‍ മാപ്പിള ഹാളില്‍ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചു. ചില മാധ്യമങ്ങള്‍ എടുത്ത് നോക്കിയാല്‍ എത്ര ശതമാനമാണ് ചില പ്രത്യേക വാര്‍ത്തകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ജനങ്ങളെ ആകെ മായാവലയത്തിലാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ വലിയ പുച്ഛത്തോടെ നോക്കുന്ന അവസ്ഥയുണ്ടാക്കാം എന്നാണ് ചിന്ത. സാധാരണ ഗതിയിലുണ്ടാകേണ്ട വിശ്വാസ്യതയ്ക്ക് ചേരുന്നതാണോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. അത് തിരുത്താന്‍ ആരും വരില്ല. സ്വയം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങള്‍ ഇനിയും ഇവിടെ ഉണ്ടാകേണ്ടവരാണ്. നാം ഉദ്ദേശിക്കുന്നത് ഒരു നവകേരളം സൃഷ്ടിക്കുന്നതിനാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതിയാണ്. ഇതാണ് പ്രവാചന നിന്ദയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ത്തത്. ഇത് ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വര്‍ഗീയതയുടെ നിലപാടാണ് ഇത്. എന്നാല്‍, കേരളത്തില്‍ ലൈസന്‍സില്ലാതെ എന്തും പറയാനാവില്ലെന്നും വ്യക്തമാണ്. നാവിന് ലൈസന്‍സില്ലെന്നു കരുതി നമ്മുടെ നാട്ടില്‍ എന്തും വിളിച്ച് പറയാമെന്നു കരുതുന്നവര്‍ക്ക് എന്തു സംഭവിക്കുമെന്നു അടുത്ത കാലത്ത് കണ്ടു. ചിലര്‍ ഒന്ന് വിരട്ടാനൊക്കെ നോക്കി. അതൊന്നും ഇവിടെ ചിലവാകില്ല. അവരുടെ പിന്നില്‍ ഏത് കൊല കൊമ്പനായാലും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചിലരൊക്കെ ഏത് തരത്തിലുമുള്ള പിപ്പിടിയുമായി വരികയാണ്. അതുകൊണ്ട് ഇളക്കിക്കളയാമെന്നു കരുതേണ്ട. അതിന് വേറെ ആളെ നോക്കണം. പ്രതിപക്ഷ ഈ വിഷയം ഏറ്റെടുക്കുന്നത് മനസിലാക്കാം. എന്നാല്‍, പ്രതിപക്ഷ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ 24 മണിക്കൂറും നല്‍കുകയാണ്. ഇത് ദുരവസ്ഥയാണ്. എന്തും വിളിച്ച് പറയാമെന്ന നിലപാടാണ് ഇത്തരക്കാര്‍ സ്വീകരിക്കുന്നത്. ഇത് എന്ത് തരം നിലപാടാണെന്നും അദ്ദേഹം ചോദിച്ചു.

കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എ.വി റസല്‍ സ്വാഗതം പറഞ്ഞു. എ.ഐഎസ്.ജി.ഇ.എഫ് ജനറല്‍ സെക്രട്ടറി എ.ശ്രീകുമാര്‍, കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.എ അജിത്കുമാര്‍, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സി.സി വിനോദ്, സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് ജനറല്‍ സെക്രട്ടറി വി.ശ്രീകുമാര്‍, ഓള്‍ ഇന്ത്യ ഇന്‍ഷ്വറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.പി കൃഷ്ണന്‍, കെ.എസ്.എസ്.പിയു ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍ നായര്‍, കെ.എസ്.ഇ.എ ജനറല്‍ സെക്രട്ടറി കെ.എന്‍ അശോക് കുമാര്‍, കെ.എം.സി.എസ്.യു ജനറല്‍ സെക്രട്ടറി പി.സുരേഷ്‌കുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ജനറല്‍ സെക്രട്ടറി ഹരിലാല്‍, കെ.എല്‍.എസ്.എസ്.എ ജനറല്‍ സെക്രട്ടറി എസ്.വി ദീപക്, കെ.ജി.എന്‍.എ ജനറല്‍ സെക്രട്ടറി പി.സുബ്രഹ്മണ്യന്‍, ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി എം.വിജയകുമാര്‍, എ.കെ.ജി.സി.ടി സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ടി.വര്‍ഗീസ്, എ.കെ.പി.സി.ടി.എ പ്രസിഡന്റ് ജോജി അലക്സ്, കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് ഡോ.എം.ജി സുരേഷ്‌കുമാര്‍, സ്പാറ്റോ ജനറല്‍ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണന്‍, അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫിസേഴ്സ് പ്രസിഡന്റ് സുരേഷ് കെ എന്നിവര്‍ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി ഡോ.എസ്.ആര്‍.മോഹനചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍മാരും സമ്മേളന പ്രതിനിധികളും മുന്‍കാല നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ സംഘടനാ പ്രമേയം ജനറല്‍ സെക്രട്ടറി ഡോ.എസ്.ആര്‍ മോഹനചന്ദ്രന്‍ അവതരിപ്പിച്ചു. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പി.വി ആര്‍ജിത, മധുകരിമ്പില്‍ (കാസര്‍കോട്), ഡോ.രശ്മിത കെ.എം (കണ്ണൂര്‍), ഡോ.അമല്‍ രാജ്, എസ്.വിശ്വേശ്വരന്‍ (വയനാട്), ഐശ്വര്യ, ബാലകൃഷ്ണന്‍ (കോഴിക്കോട്), ഡോ.സീമ പി, ജയരാജ് പുളക്കല്‍ (മലപ്പുറം), ശ്രീനിവാസന്‍ സി.എ , ആശാദീപ വി.എസ് (പാലക്കാട്്), ഡോ.എ.എം രണ്‍ദീപ്, ബിന്ദു ടി.ജി (തൃശൂര്‍), കബീര്‍ വി.ഐ (എറണാകുളം), കെ.സെന്‍കുമാര്‍, സൈനിമോള്‍ ജോസഫ് (ഇടുക്കി), ഡോ.ഷേര്‍ളി ദിവന്നി, ഷമീര്‍ വി.മുഹമ്മദ് (കോട്ടയം), പ്രേംജിത്ത് ലാല്‍ , സീനാ കെ (ആലപ്പുഴ), ശ്രീലത ആര്‍.നായര്‍, ഉദീഷ് യു (പത്തനംതിട്ട), ഡോ.പ്രീത സ്‌കറിയ (കൊല്ലം), വിഷ്ണുദത്ത് കെ.ജെ, ഡോ.ദിവ്യ എസ്.മോഹനന്‍ (തിരുവനന്തപുരം നോര്‍ത്ത്), സാന്റി എസ്.ആര്‍, അജിത്ത് എസ് (തിരുവനന്തപുരം സൗത്ത്) എന്നിവര്‍ സംഘടനാ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറിയുടെ മറുപടിയ്ക്ക് ശേഷം സംഘടനാ പ്രമേയം അംഗീകരിച്ചു.

Back to top button
error: