Breaking NewsNEWS

14 ന് കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. ഹര്‍ത്താല്‍

''കല്ലു പറിക്കല്‍ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയല്‍; മുഖ്യമന്ത്രിയെ സ്‌നേഹിക്കുന്നവര്‍ വികാര പരമായി പെരുമാറരുത് ''

കണ്ണൂര്‍: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജൂണ്‍ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് പച്ച നുണ പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എന്‍ജിഒയും അതിന്റെ പിന്നിലെ രാഷ്ട്രീയ നേതൃത്വവുമാണ് ഗൂഢാലോചനയുടെ പിന്നില്‍. ബി ജെ പി അണിയറയിലും കോണ്‍ഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു. കല്ലു പറിക്കല്‍ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജന്‍ പരിഹസിച്ചു.

 

മുഖ്യമന്ത്രിയെ സ്‌നേഹിക്കുന്നവര്‍ വികാര പരമായി പെരുമാറരുത് എന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായാലും രാഷ്ട്രീയമായി തന്നെ നേരിടണം. മുഖ്യമന്ത്രിക്കെതിരായ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശതമായ പ്രതിഷേധം സ്വാഭാവികമാണ്.

 

പാര്‍ട്ടി ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണിയിലൂടെയല്ല, രാഷ്ട്രീയമായി ഇതിനെ നേരിടാന്‍ സി പി എമ്മിന് കഴിയും. അപവാദ പ്രചരണങ്ങള്‍ക്കെതിരെ വീടുകളിലെത്തി ആളുകളെ നേരില്‍ കണ്ട് വിശദീകരിക്കും. കണ്ണൂരില്‍ ആര്‍എസ്എസ് മനപൂര്‍വം അക്രമണങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നുവെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളില്‍ പോലും കയറി ആക്രമണ പ്രവര്‍ത്തനം നടത്തുന്നെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Back to top button
error: