KeralaNEWS

ആരോപണങ്ങള്‍ വ്യാജം; ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് കുടുക്കാന്‍ ശ്രമിക്കുന്നു, ഡി.ജി.പിക്ക് പരാതി നല്‍കുമെന്ന് നികേഷ് കുമാര്‍

'എന്റെ പേര് സ്വപ്നയുടെ മുന്നില്‍ ആളാകാന്‍ ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ ഷാജ് ദുഖിക്കും'

തിരുവനന്തപുരം: ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം.വി. നികേഷ്‌കുമാര്‍. തനിക്കെതിരേ ഉയര്‍ന്ന വ്യാജ ആരോപണത്തെക്കുറിച്ചും സ്വപ്ന സുരേഷും ഷാജ് കിരണും തന്നെ കുടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും നികേഷ് കുമാര്‍.

തന്റെ പേര് മനഃപൂര്‍വം വലിച്ചിഴക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി നികേഷ് സംസാരിക്കാനെത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. സ്വപ്ന സുരേഷിനെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ ഇടപെട്ടിട്ടില്ല. അഭിമുഖത്തിന്റെ പേരില്‍ തന്നെ പാലക്കാട് എത്തിച്ച് കുടുക്കാനായിരുന്നു സ്വപ്നയും ഷാജ് കിരണും ശ്രമിച്ചതെന്ന് സംശയിക്കുന്നതായും വിവാദങ്ങളോടുള്ള പ്രതികരണമായി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നികേഷ് പറയുന്നു.

മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ വാക്കുകള്‍ നികേഷിനെ സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി. സ്വപ്നയുടെ ഫോണ്‍ നികേഷ് കുമാറിന്‌ െകെമാറണമെന്ന് ഷാജ് കിരണ്‍ പറഞ്ഞതെന്തിന് എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍, സ്വപ്നയുടെ അഭിമുഖം എടുക്കാനാണ് ഷാജ് കിരണ്‍ തന്നെ വിളിച്ചതെന്നും സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും നികേഷ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പാലക്കാട് വച്ച് സ്വപ്ന അഭിമുഖത്തിനു തയാറാണെന്നാണ് ഷാജ് കിരണ്‍ അറിയിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണം ഇന്റര്‍വ്യൂ നടന്നില്ല.

എന്റെ പേര് സ്വപ്നയുടെ മുന്നില്‍ ആളാകാന്‍ ദുരുപയോഗിച്ചിട്ടുണ്ട് എങ്കില്‍ ഷാജ് ദുഖിക്കും. എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്. അത് തട്ടിക്കളിക്കാന്‍ ഷാജ് എന്റെ ആരുമല്ല. വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ. എന്റെ പേര് ആരെങ്കിലും ദുരുപയോഗിച്ചാല്‍ വെറുതെ വിടില്ല.

എന്നെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടും ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആള്‍ ആണ്. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കാന്‍ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ബാധിക്കും. അതിനാല്‍ അവസാനം വരെ പോകും. ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്നും ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും നികേഷ് പറഞ്ഞു.

Back to top button
error: