CrimeNEWS

വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം; ചികിത്സയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വെട്ടിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രതി റഫ്‌നാസിനെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രയില്‍ നിന്ന് ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിന് കേസെടുത്തശേഷം റഫ്‌നാസിനെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

അതേസമയം, വെട്ടേറ്റ കോളജ് വിദ്യാര്‍ഥിനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള നഹീമയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. ഇന്നലെയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് റഫ്‌നാസ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും എന്നാണ് വിവരം.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റഫ്‌നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. തന്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും റഫ്‌നാസ് പൊലീസിനോട് പറഞ്ഞു.

 

 

Back to top button
error: