NEWS

അനര്‍ഹമായി ഉപയോഗിച്ചുവന്ന റേഷൻ കാർഡുകൾ പിടിച്ചെടുത്തു;10 ലക്ഷം രൂപ പിഴ

തൃശൂർ: കൊട്ടാരസദൃശ്യമായ വീടും വിദേശജോലിയും വാഹനങ്ങളും.റേഷൻ കാർഡിൽ പരമ ദരിദ്രൻ.ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയവർക്ക് 10 ലക്ഷം രൂപ വരെ പിഴ ഇട്ടു തുടങ്ങി.
ഇരുനില വീടും കാറുമുള്ളവരും മഞ്ഞയും പിങ്കും മുന്‍ഗണനാ റേഷന്‍കാര്‍ഡ്‌ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 10 ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചത്.

ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിലെ സ്പെഷ്യല്‍ സ്ക്വാഡ് 177 വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന ഇത്തരം റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍ അറിയിച്ചു. പിഴ ഈടാക്കാനും നടപടി തുടങ്ങി.

500 മുതല്‍ 2500 സ്‌ക്വയര്‍ ഫീറ്റ് വീട്, ആഡംബര കാറുകള്‍, വിദേശജോലി, പൊതുമേഖലാ സ്ഥാപനത്തിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ അനര്‍ഹമായി കാര്‍ഡ്‌ കൈവശം വച്ചവരിലുള്‍പ്പെടും. ഇവരില്‍നിന്ന്‌ പിഴയിനത്തില്‍ 10ലക്ഷത്തോളം രൂപ സര്‍ക്കാരിലേക്ക് അടയ്‌ക്കാനുള്ള നോട്ടീസ് നല്‍കി.

 

 

അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വില മാര്‍ക്കറ്റ്‌ വില പ്രകാരം കണക്കാക്കിയാണ്‌ പിഴ ഈടാക്കിയത്‌.അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യുന്നതിന് 2021 ജൂണ്‍വരെ സമയപരിധി അനുവദിച്ചിരുന്നു. ജില്ലയില്‍ 10,395 പേര്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു. അനര്‍ഹമായി ഉപയോഗിച്ചുവരുന്ന മുഴുവന്‍ കാര്‍ഡുകളും പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്നതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്ന്‌ ഡിഎസ്‌ഒ അറിയിച്ചു

Back to top button
error: