IndiaNEWS

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസ്സിന്റെ മുഴുവന്‍ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് 32 ജെഡിഎസ് എംഎല്‍എമാരെ മാറ്റിയത്.

നാല് സംസ്ഥാനങ്ങളിലെ പതിനാറ് സീറ്റുകളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകും. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. 200 അംഗ നിയമസഭയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാന് 15 വോട്ട് അധികം വേണം. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണക്കുമ്പോള്‍ ബിജെപിക്ക് 11 വോട്ട് കൂടി വേണം. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ എത്തിച്ചതില്‍ കലിപൂണ്ട കോണ്‍ഗ്രസ് ക്യാമ്പിന് പാളയത്തിലെ പടയില്‍ ആശങ്കയുണ്ട്. ചെറുപാര്‍ട്ടികളുടെയും സ്വന്ത്രരുടെയും നിലപാട് നിര്‍ണ്ണായകമാകും.

ഹരിയാനയില്‍ രണ്ട് രാജ്യസഭ സീറ്റാണുള്ളത്. 90 അംഗ നിയമസഭയില്‍ 40 സീറ്റുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ജയിക്കാന്‍ 31 വോട്ടാണ് വേണ്ടതെന്നിരിക്കേ കോണ്‍ഗ്രസിനുള്ളത് കൃത്യം 31 സീറ്റ്. അജയ് മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് നില്‍ക്കുന്നു. സ്വന്തം സ്ഥാനാ ര്‍ത്ഥിക്ക് പുറമെ ന്യൂസ് എക്‌സ് മേധാവി കാര്‍ത്തികേയ ശര്‍മ്മയെ സ്വന്ത്രനായി ഇറക്കി ബിജെപി മത്സരം കടുപ്പിക്കുന്നു. മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടുകയും, ജെജപി, ഹരിയാന ലോക് ഹിത് പാര്‍ട്ടി എന്നിവരുടെയും ചില സ്വതന്ത്രുടെയും പിന്തുണ കിട്ടിയാല്‍ ജയിക്കാമെന്ന് ബിജെപി കരുതുന്നു.

മഹാരാഷ്ട്രയില്‍ ആറ് സീറ്റിലേക്ക് ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 42 വോട്ടാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളടുങ്ങുന്ന മഹാവികാസ് അഘാഡിക്ക് 152 സീറ്റുകളാണുള്ളത്. ബിജെപിക്ക് 106 സീറ്റുകളുണ്ട്. ബിജെപിക്ക് രണ്ടും, മഹാവികാസ് അഘാഡിയിലെ കക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ക്ക് ഓരോ സീറ്റിലും ജയിക്കാം. ആറാം സീറ്റിലേക്ക് ബിജെപിയും ശിവേസനയും ഒരോ സ്ഥാനാര്‍ത്ഥിയെ ഇറക്കി. യുപിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്തതില്‍ കോണ്‍ഗ്രസ് ക്യാമ്പിലും അമര്‍ഷം ശക്തമാണ്.

കര്‍ണ്ണാടകയില്‍ നാല് സീറ്റുകളില്‍ ആറ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒന്നും സീറ്റില്‍ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഈ വെല്ലുവിളികള്‍ക്കിടെയില്‍ ആര് നേടുമെന്നത് നിര്‍ണ്ണായകം.

Back to top button
error: