KeralaNEWS

ജവാന്റെ ഉത്പാദനം കൂട്ടും: മന്ത്രി എം.വി. ഗോവിന്ദന്‍

മദ്യവില കൂട്ടേണ്ട സാഹചര്യമെന്നും മന്ത്രി

തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്ത് ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. കേരളത്തില്‍ 750 രൂപ വരെ വിലവരുന്ന മദ്യത്തിന് വന്‍ ക്ഷാമം നേരിടുന്നുണ്ട്. ബാറുകളിലും, ബെവ്കോ ഔട്ട്ലറ്റുകളിലും ഇവ കിട്ടാനില്ല. ഇടത്തരം മദ്യ ബ്രാന്റുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്‌കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സ്പിരിറ്റ് വില കൂടിയതാണ് ഉത്പാദനത്തെ ബാധിച്ചത്. വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. 72 രൂപയ്ക്കാണ് ജവാന്‍ റം നിര്‍മ്മാണത്തിനായി ബെവ്‌കോ സ്പരിറ്റ് വാങ്ങുന്നത്. സംസ്ഥാനത്ത് ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ 3.50 രൂപ നഷ്ട്ടമുണ്ട്. മദ്യവില കൂട്ടേണ്ട സാഹചര്യമാണ്, എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിലകുറഞ്ഞ മദ്യമില്ലാത്തതിനാല്‍ ബെവ്കോ ഔട്ട്ലറ്റുകളിലും ബാറുകളിലും കുറച്ച് ദിവസങ്ങളായി പ്രതിസന്ധി നേരിടുന്നു. ബെവ്‌കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവില്‍പ്പനയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കുറച്ചതാണ് ബെവ്‌കോയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കരാര്‍ പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് ബെവ്‌കോ നോട്ടീസ് നല്‍കിയെങ്കിലും വിലകൂട്ടാതെ പൂര്‍ണതോതിലുള്ള മദ്യവിതരണം സാധിക്കില്ലെന്ന നിലപാടിലാണ് കമ്പനികള്‍. മൂന്ന് മാസത്തിനുള്ളില്‍ 5 രൂപയാണ് സ്പരിരിറ്റിന് കൂടിയത്.

‘ജവാന്‍’ വില കൂടുമോ?

ജവാന്‍ റമ്മിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. 10 ശതമാനം വില കൂട്ടണമെന്നാണ് ബെവ്‌കോ എംഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ധന ആവശ്യപ്പെട്ട് ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് ജവാന്റെ വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്‌സാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്നത്.

Back to top button
error: