IndiaNEWS

നാഷണൽ ഹെറാൾഡ് കേസിലെ ചോദ്യം ചെയ്യൽ, കൈകാര്യം ചെയ്യാൻ കോൺഗ്രസ്? ഇന്ന് അടിയന്തര യോഗം

ദില്ലി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓണ്‍ ലൈനായാകും യോഗം നടക്കുക. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാര്‍, എം പിമാര്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള ഒരുക്കങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. രാഷ്ട്രീയ വിരോധത്തില്‍ ഇഡി കേസ് എടുത്തു എന്ന പ്രചാരണം ശക്തമാക്കും. അതേ സമയം ഹാജരാകാന്‍ മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.

അതേസമയം കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ രാഹുൽ ഗാന്ധി ഹാജരാകുന്നത് പ്രതിഷേധ മാർച്ചോടെയാകണമെന്ന് കോൺഗ്രസ് തീരുമാനിച്ചു. എംപിമാർ, പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എം പിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 13 നാണ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ ഹാജരാകുന്നത്.

കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2012 ല്‍ മുന്‍ എം പി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇഡി തുടര്‍ നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.

Back to top button
error: