IndiaNEWS

പ്രവാചക നിന്ദ: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണം ലക്ഷ്യമിട്ട് അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്.

പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ, കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യ പ്രതികരിക്കണമെന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി ആവശ്യപ്പെട്ടു. ഔദ്യോഗിക മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാര്‍ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാര്‍ഥി മുസ്‌കാന്‍ ഖാനെ സ്വന്തം കവിത ചൊല്ലി സവാഹിരി പ്രശംസിച്ചു.

ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും സവാഹിരി വിമര്‍ശിച്ചു. പാകിസ്ഥാനും ബംഗ്ലാദേശും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഖ്യകക്ഷികളാണെന്നും സവാഹിരി ആരോപിച്ചു. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണു സവാഹിരി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒളിത്താവളത്തിലാണ് സവാഹിരിയെന്നാണ് സൂചന.

Back to top button
error: