IndiaNEWS

പണപ്പെരുപ്പം നിയന്ത്രിക്കാൻ വീണ്ടും പലിശ കൂട്ടുമോ? റിസർവ് ബാങ്ക് തീരുമാനം ഇന്നറിയാം

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുമോയെന്ന് ഇന്നറിയാം. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഇന്ന് പുതിയ വായ്പ നയം പ്രഖ്യാപിക്കും.

പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് കൂട്ടി പലിശ വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

ജൂൺ ആറ്‌ മുതൽ എട്ട് വരെയാണ് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിങ്. ജൂണിലെ പണ നയ അവലോകന യോഗത്തിൽ നിരക്ക് വർധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആദ്യമേ സൂചന നൽകിയിരുന്നു. ആർബിഐ വീണ്ടും നിരക്കുയർത്തും എന്ന് വ്യക്തമായതോടു കൂടി കഴിഞ്ഞയാഴ്ച, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി വായ്പാ ദാതാക്കളും അവരുടെ എംസിഎൽആർ നിരക്ക് ഉയർത്തി.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ജൂൺ 1 മുതൽ എംസിഎൽആർ 30 ബേസിസ് പോയിൻറ് വർധിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്കും ജൂൺ 1 മുതൽ എംസിഎൽആർ 15 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയും ചില കാലയളവുകളിലുള്ള വായ്പകളുടെ നിരക്കുകൾ ജൂൺ1 മുതൽ വർധിപ്പിച്ചു.

Back to top button
error: