CrimeNEWS

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കള്‍

തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കള്‍. കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പ്രതികളിലൊരാളുടെ എങ്കിലും പേര് പെണ്‍കുട്ടിക്ക് ഓര്‍മ്മിക്കാനായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍. രണ്ട് പേര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍.

ഹൈദരാബാദിലെ പബ്ബില്‍ ശനിയാഴ്ച സുഹൃത്തിനൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ ബെന്‍സ് കാറില്‍ കയറ്റിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, AIMIM നേതാവിന്‍റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്‍റെ മകന്‍ എന്നിവര്‍ക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ബെന്‍സില്‍ ജൂബിലി ഹില്‍സ്സിലെത്തിച്ച പെണ്‍കുട്ടിയെ മറ്റൊരു ഇന്നോവ കാറില്‍ വച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. പബ്ബില്‍ വച്ചുള്ള പരിചയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കാറില്‍ കയറിയത്. ദേഹത്തടക്കം മുറിവ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തുടരുകയാണ്.


Back to top button
error: