CrimeNEWS

ഹൈദരാബാദ് ബലാത്സംഗക്കേസ് ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ്

തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 228 എ വകുപ്പാണ് എംഎൽഎയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതിനാണ് കേസ്.

കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ രഘുനന്ദൻ റാവു പുറത്തുവിട്ടിരുന്നു. കാറിനകത്ത് എംഎൽഎയുടെ മകന്‍റെ ഒപ്പം ഇര ഇരിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രഘുനന്ദൻ റാവു ഇരയുടെ മുഖം വ്യക്തമാകുന്ന ചിത്രം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. എഐഎംഐഎം എംഎൽഎയുടെ മകൻ ഈ കേസിലുൾപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രമെന്ന് പറഞ്ഞായിരുന്നു ചിത്രം പുറത്തുവിട്ടത്. എംഎൽഎയുടെ മകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണ് എന്നാരോപിച്ചായിരുന്നു രഘുനന്ദൻ റാവുവിന്‍റെ വാർത്താസമ്മേളനം.

എല്ലാ മാധ്യമങ്ങളിലും തത്സമയം സംപ്രേഷണം ചെയ്ത വാർത്താസമ്മേളനത്തിൽ ഇരയുടെ ചിത്രം പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഈ ചിത്രം പ്രചരിച്ചു. ഈ വീഡിയോ ക്ലിപ്പുകൾ പ്രസിദ്ധീകരിച്ചതിന് രണ്ട് യൂട്യൂബർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ചിത്രം പുറത്തുവിട്ടതിന് രാഷ്ട്രീയഭേദമന്യേ, രഘുനന്ദൻ റാവുവിനെതിരെ രൂക്ഷവിമർശനമാണുയർന്നത്. വെറും രാഷ്ട്രീയനേട്ടത്തിന് വേണ്ടി, ഇരയുടെ സ്വകാര്യത പോലും സംരക്ഷിക്കാതെ കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തുവിട്ടത് തീർത്തും അപലപനീയമാണെന്ന് വിമർശനമുയർത്തി വനിതാ സംഘടനകൾ രംഗത്തെത്തി.

ഉന്നതസ്വാധീനമുള്ളവരുടെ മക്കൾ പ്രതികളായ കേസ് പ്രാദേശിക പൊലീസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്നും, സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കാറിൽ വച്ച് ബലാത്സംഗം ചെയ്ത കേസ് രാജ്യമനഃസാക്ഷിയെത്തന്നെ ഞെട്ടിച്ചതാണ്.’

Back to top button
error: