Crime

സ്വര്‍ണവ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച: മോഷ്ടിച്ച സ്വര്‍ണ്ണം ചാക്കില്‍ കെട്ടി ചിമ്മിനിയില്‍ ഒളിപ്പിച്ച നിലയില്‍

മലപ്പുറം: ഗുരുവായൂരിലെ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ 2.5 കിലോ സ്വര്‍ണ്ണവും 35 ലക്ഷം രൂപയും പ്രതി ധര്‍മ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. അടുക്കളയ്ക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.

ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വര്‍ണ്ണക്കട്ടി, സ്വര്‍ണ വ്യാപാരികള്‍ക്ക് വില്‍പന നടത്തിയതില്‍നിന്ന് കണ്ടെത്തിയ ഉരുക്കിയ ഒരു കിലോയോളം വരുന്ന സ്വര്‍ണ്ണക്കട്ടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് വാങ്ങിയ100 ഗ്രാം തങ്ക കട്ടി, 15 പവന്റെ താലിമാല, രണ്ട് നെക്ക്‌ലേസുകള്‍, മൂന്ന് കമ്മല്‍, ഒരു കൈ ചെയിന്‍, ഒരു മാല എന്നിവയാണ് കണ്ടെടുത്ത സ്വര്‍ണം. ഇതൊടൊപ്പം ലഭിച്ച 35 ലക്ഷം രൂപ പ്രതിക്ക് സ്വര്‍ണ്ണം വിറ്റ് കിട്ടിയതായിരുന്നു. 500 ന്റെ നോട്ടു കെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ 12നാണ് തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയത്.വ ീട്ടുകാര്‍ തൃശൂരിലേക്ക് സിനിമയ്ക്ക് പോയ തക്കം നോക്കി വാതില്‍ കുത്തിപൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷണത്തിന് ശേഷം കുടുംബവുമൊത്ത് സംസ്ഥാനം വിട്ട പ്രതി ട്രിച്ചി സ്വദേശി ധര്‍മ്മരാജിനെ കഴിഞ്ഞ 29ന് പോലീസ് ചണ്ഡിഗഡ്ഡില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരന്‍ ചിന്നന്‍, ബന്ധു രാജു എന്നിവരേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സഹോദരനെ കൂടി പിടികിട്ടാനുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. മോഷ്ടിച്ച സ്വര്‍ണത്തില്‍ ഭൂരിഭാഗവും കണ്ടെടുത്തതായി എ.സി.പി: കെ ജി സുരേഷ്, ഗുരുവായൂര്‍ സിഐ: പി.കെ മനോജ് കുമാര്‍ എന്നിവര്‍ പറഞ്ഞു. കണ്ടെടുത്ത സ്വര്‍ണ്ണവും പണവും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Back to top button
error: