KeralaNEWS

വനാതിർത്തിയിലെ ജനതാൽപര്യം സംരക്ഷിക്കും, പരിസ്ഥിതി ലോലമേഖല വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിൽ ഇളവ് തേടും; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖല നിർബന്ധമെന്ന സുപ്രീംകോടതി ഉത്തരവിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവാസ മേഖലയിൽ ഇളവനുവദിക്കാൻ അനുകൂല നിലപാടിനായി കേന്ദ്രസർക്കാരിനെ സമീപിക്കും. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് വനാതിർത്തി മേഖലയിലെ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.
പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും. അനുകൂല നിലപാടിനായി കേന്ദ്ര സർക്കാറിനെ സമീപിക്കും. നിയമപരമായ സാധ്യത വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സുപ്രീംകോടതിയുടെ വനസംരക്ഷണ നിർദ്ദേശങ്ങളോട് യോജിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ വിഷയത്തിലെ തുടർനടപടി ചർച്ചചെയ്യാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ അധ്യക്ഷത കണ്ണൂരിൽ ഉന്നതതലയോഗം ചേർന്നു. മുഖ്യമന്ത്രിയുമായും വനം വകുപ്പ് മന്ത്രി ആശയവിനിമയം നടത്തി. സുപ്രീംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജന താൽപര്യം സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും തേടും. വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്.

വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ച തീരുമാനമെടുക്കാൻ ബുധനാഴ്ച തലസ്ഥാനത്ത് ഉന്നതതല യോഗം ചേരും

Back to top button
error: