IndiaNEWS

‘പ്രതീക്ഷയുടെ കിരണം’; മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലിം നേതാക്കൾ

മുസഫർനഗർ: എല്ലാ പള്ളികൾക്കടിയിലും ശിവലിംഗ തിരയുന്നത് നല്ല പ്രവണതയല്ലെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താനവയെ സ്വാഗതം ചെയ്ത് മുസ്ലിം നേതാക്കൾ. മോഹൻ ഭാഗവതിന്റെ പ്രസ്താവന പ്രതീക്ഷയുടെ കിരണമാണെന്ന് ദിയോബന്ദ് ആസ്ഥാനമായുള്ള പുരോഹിതൻ മുഫ്തി അസദ് ഖാസ്മി പറഞ്ഞു. മോഹൻ ഭാഗവതിന്റെ പ്രസ്താവന പ്രശംസ അർഹിക്കുന്നു. വെറുപ്പിന്റെ അന്തരീക്ഷം അതിവേഗം പടരുന്ന സമയത്താണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. പ്രസ്താവന സാമുദായിക സൗഹാർദ്ദം കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവെപ്പാണെന്ന് മറ്റൊരു പ്രമുഖ പുരോഹിതൻ മൗലാന ഇഷാക്ക് ഗോറ പറഞ്ഞു.

അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും ഞങ്ങൾ യോജിക്കുന്നില്ലായിരിക്കാം. പക്ഷേ ഞങ്ങൾ ഈ പറഞ്ഞത് അംഗീകരിക്കുന്നു. ആർഎസ്എസ് മേധാവി പറഞ്ഞത് ജനങ്ങൾ അനുസരിക്കുകയും ഐക്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും വേണമെന്ന് ഗോറ വ്യക്തമാക്കി. മുസ്ലീം സംഘടനയായ ജാമിയത്ത് ദവത്ത്-ഉൽ മുസ്ലിമീന്റെ രക്ഷാധികാരി കൂടിയാണ് ഗോറ. ജനം അനാവശ്യ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ലഖ്‌നൗ ആസ്ഥാനമായുള്ള പണ്ഡിതൻ മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ഭാഗവത് നടത്തുന്നത് ആദ്യമല്ലെന്നും എന്നാൽ അവ പ്രയോഗത്തിൽ വരുത്തണമെന്നും ബറേൽവി പുരോഹിതനായ തൗക്കീർ റാസ ഖാൻ പറഞ്ഞു.

ഗ്യാൻവാപി പള്ളി തർക്കമുൾപ്പെടെയുള്ള വിവാദങ്ങൾക്കിടെയാണ് മോഹൻ ഭാഗവത് രംഗത്തെത്തിയത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നും ചരിത്രം ആർക്കും മാറ്റാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്, സംഭവിച്ചതാണ്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണം. അതിനെ ചോദ്യം ചെയ്യരുത്.

ഇസ്ലാം ആക്രമണകാരികൾ വഴിയാണ് രാജ്യത്ത് എത്തിയത്. അക്രമണത്തിൽ ദേവസ്ഥാനങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ആഗ്രഹിച്ചവരുടെ ആത്മവീര്യം ഇല്ലാതാക്കാൻ വേണ്ടിയാണെന്നും മോഹൻ ഭഗവത് പറഞ്ഞു.  എല്ലാ മസ്ജിദിലും ഒരു ശിവലിംഗം നോക്കുന്നത് എന്തിനാണെന്ന് മോഹൻ ഭാഗവത് ചോദിച്ചത്.  നമുക്ക് ചരിത്രം മാറ്റാൻ കഴിയില്ല. ഇന്നത്തെ മുസ്ലീങ്ങളോ ഹിന്ദുക്കളോ അല്ല അതൊന്നും ചെയ്തത്. ആ സമയത്താണ് അതെല്ലാം സംഭവിച്ചത്-  മോഹൻ ഭാഗവത് പറഞ്ഞു.

Back to top button
error: