KeralaNEWS

കൺസെഷൻ അവകാശം, വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ ബസുടമ പെടും; പരിശോധനയ്ക്ക് എംവിഡിയും പോലീസും

പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കിയത്.

സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിപ്പറ്റിയാല്‍ മോശമായ പെരുമാറ്റം, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ പരാതി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ബസുകള്‍ക്ക് പിഴയും താക്കീതും നല്‍കി. ബസുകളുടെ ഫിറ്റ്‌നെസും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ മിക്ക ജീവനക്കാരും കൃത്യമായ രേഖകളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തി. കൃത്യമായ രേഖകളില്ലാത്ത 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തി. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി. ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവര്‍, ഹൈസ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സി.യിലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ യൂണിഫോമിലാണെങ്കില്‍ സ്വകാര്യ ബസുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി കണ്‍സെഷന്‍ അനുവദിക്കണം. കൂടാതെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് ലഭിക്കുന്ന ഐഡന്റിറ്റി കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണം. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇതു ബാധകമാണ്.

സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളില്‍നിന്ന് ലഭിക്കുന്ന പരാതിയുടെ വ്യാപ്തി അനുസരിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഇനി കേസ് ഫയല്‍ ചെയ്യും. പിഴ ചുമത്തുന്നതുമുതല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്ന നടപടിവരെ ഉണ്ടാകും. കണ്‍സെഷന്റെ പേരില്‍ ബസില്‍ െവച്ച് അവഹേളിക്കപ്പെട്ടാലോ മറ്റു പരാതികള്‍ക്കോ വിദ്യാര്‍ഥികള്‍ 8547639002 എന്ന നമ്പരില്‍ അറിയിക്കണം.

Back to top button
error: