BusinessTRENDING

ഒരിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

രിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 99.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയാണ് പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള ഒന്നാമന്‍. ഇതോടെ ഗൗതം അദാനി പിന്നിലായി. പട്ടിക പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗണ്യമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറായി കുറഞ്ഞു.

പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അംബാനിയെങ്കിലും ഏഷ്യയില്‍ ഒന്നാമനാണ്. ആഴ്ചകള്‍ക്കു മുമ്പ് നാലാം സ്ഥാനത്തായിരുന്ന അദാനി നിലവില്‍ ഒമ്പതാമതാണ്. 227 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹുദൂരം പിന്നിലുള്ള രണ്ടാം സ്ഥാനക്കാരനായ ആമസോണിന്റെ ജെഫ് ബെസോസിന്റെ ആസ്തി 149 ബില്യണ്‍ ആണ്. എല്‍വിഎംഎച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് 138 ബില്യണ്‍, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 124 ബില്യണ്‍. നിക്ഷേപകനായ വാറന്‍ ബഫറ്റ് 114 ബില്യണ്‍ എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവരുടെ ആസ്തി.

ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഗേറ്റ്‌സുമായി ചേര്‍ന്ന് അദാനി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. 59 വയസുകാരനായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ തുറമുഖങ്ങളും, എയ്‌റോസ്‌പേസും മുതല്‍ താപ ഊര്‍ജ്ജവും, കല്‍ക്കരിയും വരെയുള്ള കമ്പനികളെ നിയന്ത്രിക്കുന്ന വ്യവസായ പ്രമുഖനാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനിയും, അംബാനിയും ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം ശക്തമായിരുന്നു. കമ്പനി ഓഹരികളുടെ കയറ്റിറക്കങ്ങള്‍ ഇരുവരുടേയും സ്ഥാനങ്ങളെ സ്വാധീനിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ റിലയന്‍സ് ഓഹരികള്‍ 17 ശതമാനത്തോളം കുതിച്ചതാണ് അംബാനിക്കു നേട്ടമായത്. ഇതോടെ റിലയന്‍സിന്റെ വിപണി മൂല്യം 19 ലക്ഷം കോടി പിന്നിട്ടിരുന്നു.

Back to top button
error: