CrimeNEWS

പബ്ബിൽനിന്ന് മടങ്ങിയ 17-കാരിയെ സ്‌കൂൾ വിദ്യാർഥികൾ കാറിൽ ബലാത്സംഗം ചെയ്‌തെന്ന് പരാതി; ഒരു എംഎല്‍എയുടെ മകനും ഉള്‍പ്പെട്ടതായി പോലീസ്

ഹൈദരാബാദ്: നിശാപാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാറില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ ഒരു എംഎല്‍എയുടെ മകനും ഉള്‍പ്പെട്ടതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്താണ്സംഭവം. പബ്ബില്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ കാറില്‍ കയറ്റിയത്. എന്നാല്‍ ഹൈദരാബാദ് ജൂബിലി ഹില്‍സ് പ്രദേശത്ത് കാര്‍ നിര്‍ത്തിയിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇരുട്ടത്ത് ആളൊഴിഞ്ഞ പ്രദേശത്ത് കാര്‍ നിര്‍ത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഒരാള്‍ കാറിനകത്ത് കയറുമ്പോള്‍ മറ്റുള്ളവര്‍ കാറിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി പീഡനത്തിനിരയായ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ ഉടമയെ ചോദ്യം ചെയ്ത് വരികയാണ്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പബ്ബില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ കഴുത്തിലെ മുറിവുകള്‍ കണ്ടാണ് പിതാവ് കാര്യം തിരക്കിയത്. തുടര്‍ന്നാണ് ആണ്‍കുട്ടികള്‍ ആക്രമിച്ച കാര്യം പെണ്‍കുട്ടി പിതാവിനോട് പറയുന്നത്. പിതാവ് പരാതി നല്‍കിയതോടെ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്.

Back to top button
error: