CrimeNEWS

മൂകയും ബധിരയുമായ വീട്ടമ്മയെ തോക്ക് കാട്ടി മോഷണം നടത്തിയ കേസ്; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ മൂകയും ബധിരയുമായ വീട്ടമ്മയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തിയ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നു. വീടുമായി അടുപ്പമുള്ളയാളാണ് മോഷ്ടാവെന്നാണ് പൊലീസിന്‍റെ സംശയം. ഏഴ് ലക്ഷം രൂപയുടെ ചിട്ടിപണം ലക്ഷ്യമിട്ടായിരുന്നു മോഷണമെന്നാണ് പൊലീസ് കരുതുന്നത്.

ഇന്നലെ രാവിലെയാണ് കാട്ടാക്കടയിൽ ബധിരയും മൂകയുമായ കുമാരിയെന്ന് 53 കാരിയെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണപ്പെടുത്തിയ ശേഷം കമ്മലുകള്‍ ഊരിവാങ്ങി മോഷ്ടാവ് രക്ഷപ്പെട്ടത്. മകള്‍ ജ്യോതിയും മരുമകൻ രതീഷും പള്ളിയിൽ പോയിരുന്നപ്പോഴാണ് മുഖംമൂടി ധരിച്ച് മോഷ്ടാവ് വീട്ടിൽ കയറിയത്. രതീഷ് വാടകക്കാണ് താമസിക്കുന്നത്. രതീഷിന്‍റെ വീടുതേടി മോഷ്ടാവ് രാവിലെ ആറേ മുക്കാലോടെ സമീപത്തെ കടയിലെത്തി. കടയിലുണ്ടായിരുന്നവ‍ർ ബൈക്കിലെത്തിയ യുവാവിന് വീട് പറഞ്ഞ് കൊടുത്തു. പിന്നീടാണ് മുഖംമൂടി ധരിച്ചുള്ള മോഷണം നടന്നത്. 7.10ഓടെ മോഷ്ടാവ് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

രതീഷിന് ഒരു മാസം മുമ്പ് ഏഴ് ലക്ഷം രൂപ ചിട്ടിയടിച്ചിരുന്നു. ഈ വിവരം അറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന സംശയത്തിലാണ് പൊലീസ്. കമ്മലുകള്‍ ഊരിവാങ്ങിയ ശേഷം മോഷ്ടാവ് അലമാര പരിശോധിച്ചത് പണത്തിന് വേണ്ടിയെന്നും സംശയിക്കുന്നു. എന്നാൽ ജാമ്യം നൽകാത്തിനാല്‍ രതീഷ് ചിട്ടി പണം എടുത്തിരുന്നില്ല. ദൃക്സാഷികള്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. രാവിലെ വീട്ടിലുള്ളവർ പള്ളിയിൽ പോകുമെന്നും അറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന് ഡിവൈഎസ്പി കെ എസ് പ്രശാന്ത് പറഞ്ഞു. സ്പെഷ്യൽ സ്കൂള്‍ അധ്യാപികയുടെ സഹായത്തോടെ കുമാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

Back to top button
error: