KeralaNEWS

വീഡിയോ ചിത്രീകരണത്തിനിടെ സഹോദരങ്ങളടക്കം മൂന്ന് കുട്ടികള്‍ പുഴയിലേക്ക് വീണു, രണ്ടു കുട്ടികളെ രക്ഷപെടുത്തി; ഒരാൾ ഒഴക്കിൽ പെട്ടു

   പത്തനാപുരം: കല്ലടയാർ കുണ്ടയം കുറ്റിമൂട്ടിൽ കടവിൽ വിഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. കുണ്ടയം അഞ്ജന വിലാസത്തിൽ അനുഗ്രഹ, സഹോദരൻ അഭിനവ്, പത്തനംതിട്ട കൂടൽ മനോജ് ഭവനിൽ അപർണ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. അപർണയ്ക്കായുള്ള തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടിൽ കടവിലാണ് സംഭവം. സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപർണ. ഇതിനിടെ അനുഗ്രഹയുടെ സഹോദരൻ അഭിനവിനൊപ്പം കല്ലടയാറ്റിലെ കടവിലേക്ക് പോയതാണ് ഇരുവരും. അവിടെവച്ച് അഭിനവ്, അനുഗ്രഹയുടെയും അപർണയുടെയും വിഡിയോ എടുക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഭിനവും ഒഴുക്കിൽപ്പെട്ടു.

കടവിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മീൻപിടിച്ചു കൊണ്ടിരുന്നവരാണ് അനുഗ്രഹയെയും അഭിനവിനെയും രക്ഷിച്ചത്. ഒഴുക്കിൽപ്പെട്ട അപർണയെ രക്ഷിക്കാൻ ഇവർക്കായില്ല. കൊല്ലത്തു നിന്നെത്തിയ സ്കൂബ ടീം, പത്തനാപുരത്തു നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് എന്നിവരാണ് അപർണയ്ക്കായി തിരച്ചിൽ നടത്തിയത്.
ആഴംകൂടിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: