NEWS

കാൽപന്തുകളിയുടെ ആവേശത്തിലേക്ക് വീണ്ടും കൊച്ചി

കൊച്ചി : കാൽപന്തുകളിയുടെ ആരവത്തിലേക്ക് വീണ്ടും കൊച്ചി.ഐ എസ് എല്‍ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും കൊച്ചിയിൽ ഏറ്റുമുട്ടും.

 ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്.അന്ന് എടികെ മോഹന്‍ ബഗാന്‍ 4-2 ന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചിരുന്നു.ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് ഇത്തവണ കൊച്ചി വേദിയാവും.

വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചു പോകുന്നതുൾപ്പടെ അടുത്ത സീസണ്‍ മുതല്‍ ഒട്ടേറെ പുതുമകള്‍ ലീഗിനുണ്ടാകും.നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക.2014ല്‍ ഐഎസ്‌എല്‍ തുടങ്ങുമ്ബോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്.ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.

ഇതില്‍ ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികള്‍ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി.പ്ലേ ഓഫ് മത്സരങ്ങള്‍ ഹോം എവേ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും നടക്കുക.

മത്സരം കൊച്ചിയിലേക്ക് എത്തുന്നതോടെ വീണ്ടും മഞ്ഞക്കടല്‍ ഇരമ്ബത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് കേരളം.കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നിരുന്നത്.മാത്രമല്ല,കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങള്‍ നടത്തിയത്.

 

 

ആര്‍ത്തുവിളിക്കുന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ ഇത്തവണ കളിക്കാനാകുമെന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെയും  ആത്മവിശ്വാസം കൂട്ടും.നിലവിലെ റണ്ണറപ്പാണ് ബ്ലാസ്റ്റേഴ്സ്.

Back to top button
error: