NEWS

എറണാകുളം മുതൽ കായംകുളംവരെ രണ്ടാം പാത നിർമിക്കാൻ വേണ്ടിവന്നത് 21 വർഷങ്ങൾ

കോട്ടയം: കുറുപ്പന്തറ–ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ പദ്ധതിക്കു 2007ലാണു റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചത്.കുറുപ്പന്തറ–ഏറ്റുമാനൂർ രണ്ടാം പാത 2019 മാർച്ചിൽ പൂർത്തിയായെങ്കിലും ഏറ്റുമാനൂർ–കോട്ടയം–ചിങ്ങവനം സെക്‌ഷനിൽ രണ്ടാം പാത നിർമാണം ഇപ്പോഴാണു പൂർത്തിയാകുന്നത്. എറണാകുളം മുതൽ കായംകുളംവരെ രണ്ടാം പാത നിർമിക്കാൻ വേണ്ടിവന്നത് 21 വർഷമാണ്.
2001ൽ തുടങ്ങിയ പദ്ധതിക്കു വിവിധ റീച്ചുകളിലായി റെയിൽവേ അനുമതി ലഭിക്കാനുണ്ടായ കാലതാമസം മുതൽ ഭൂമിയേറ്റെടുക്കലിനുള്ള തടസ്സങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ അതിനു കാരണമായി. വൈകിയാണെങ്കിലും പദ്ധതി പൂർത്തിയായതിന്റെ ആശ്വാസത്തിലാണു ട്രെയിൻ യാത്രക്കാർ.
ഇരട്ടപ്പാതയില്ലാത്തതുമൂലം 20 മുതൽ 45 മിനിറ്റ് വരെയാണു വിവിധ സ്റ്റേഷനുകളിൽ ചില ട്രെയിനുകൾ ക്രോസിങ്ങിനായി ഈ മേഖലയിൽ പിടിച്ചിട്ടിരുന്നത്. റെയിൽവേയോട് ഏതു പുതിയ ട്രെയിൻ ചോദിച്ചാലും ഒറ്റവരിപ്പാതയായതിനാൽ ഓടിക്കാൻ കഴിയില്ലെന്ന പതിവു മറുപടി കേട്ടു ജനം മടുത്തിരുന്നു. ട്രെയിനുകളുടെ വൈകിയോട്ടത്തിനും റെയിൽവേ പഴിച്ചിരുന്നതു കോട്ടയം ഭാഗത്തെ ഒറ്റവരിപ്പാതയെയായിരുന്നു.ഇനി അത്തരം ന്യായീകരണങ്ങൾക്കെ‍ാന്നും ഇടമില്ല.
കായംകുളം–എറണാകുളം (കോട്ടയം വഴി) ഇരട്ടപ്പാത വരുന്നതോടെ കൂടുതൽ ട്രെയിനുകൾ ഇതുവഴി ഓടിക്കാൻ കഴിയും.ട്രെയിനുകൾ ഇനി സമയകൃത്യത പാലിക്കുമെന്നു പ്രതീക്ഷിക്കാം. ഇപ്പോൾ എറണാകുളത്തു സർവീസ് അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു നീട്ടാൻ കഴിയും. തിരുവനന്തപുരം–മംഗളൂരു സെക്ടറിൽ പുതിയ ട്രെയിനുകൾക്കെ‍ാപ്പം, കോട്ടയം വഴി രാജധാനി സർവീസ്, ശതാബ്ദി ട്രെയിൻ, മുംബൈയിലേക്കു കൊങ്കൺ വഴി പ്രതിദിന ട്രെയിൻ എന്നീ ആവശ്യങ്ങളും റെയിൽവേ പരിഗണിക്കണം.
റെയിൽവേ ഉയർത്താൻ പോകുന്ന അടുത്ത പ്രധാന തടസ്സം ടെർമിനൽ അപര്യാപ്തതയാണ്.ഓടിയെത്തുന്ന ട്രെയിനുകൾ എവിടെ കൊണ്ടുപോയി നിർത്തുമെന്നതായിരിക്കും അവർ നേരിടുന്ന വെല്ലുവിളി. തിരുവനന്തപുരം കൊച്ചുവേളിയിൽ ഭൂമിയേറ്റെടുക്കലൊന്നും ആവശ്യമില്ലാതിരുന്നിട്ടും 2 പ്ലാറ്റ്ഫോം ലൈനുകളുടെ നിർമാണം പൂർത്തിയാക്കാൻ റെയിൽവേക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.നേമം ടെർമിനലിന്റെ എസ്റ്റിമേറ്റിനും ഇതുവരെ റെയിൽവേ ബോർഡ് അംഗീകാരമായിട്ടില്ല.ഈ രണ്ടു പദ്ധതികളും നേടിയെടുക്കാനാണു കേരളം മുഖ്യ പരിഗണന നൽകേണ്ടത്.

Back to top button
error: