NEWS

ആന്ധ്ര പ്രദേശിൽ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു

അമരാവതി: ആന്ധ്രയിൽ ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു.

ആന്ധ്രാ പ്രദേശിലെ അമലപുരം ടൗണിലാണ് സംഭവം.കോണസീമ ജില്ലയുടെ പേര് ബി ആര്‍ അംബേദ്‌കര്‍ കോണസീമ എന്നാക്കിയതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ റാലിയാണ് അക്രമാസക്തമായത്.തുടർന്ന് പൊലീസ്  ലാത്തിച്ചാര്‍ജ് നടത്തി.ഇതോടെയാണ് സംസ്ഥാന ഗതാഗത മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീട് പ്രതിഷേധക്കാര്‍‌ തീയിട്ടത്.എംഎല്‍എ പൊന്നാട സതീഷിന്റെ വീടും ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു.

പ്രതിഷേധക്കാര്‍ ഒരു പൊലീസ് വാഹനവും കോളേജ് ബസും കത്തിച്ചു. പൊലീസിന് നേരെ നടന്ന കല്ലേറില്‍ ഇരുപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഈസ്‌റ്റ്‌ ഗോദാവരി ജില്ലയില്‍ നിന്നുമാണ് കോണസീമ ജില്ല രൂപീകരിച്ചത്.

ഏപ്രില്‍ നാലിനാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ നേതൃത്വത്തില്‍ ജില്ലയുടെ പേര് ബി ആര്‍ അംബേദ്‌കര്‍ കോണസീമ എന്നാക്കാന്‍ തീരുമാനിച്ചത്.എതിര്‍പ്പുള‌ളവര്‍ അറിയിക്കണമെന്ന് വിജ്ഞാപനം കഴിഞ്ഞയാഴ്‌ചയാണ് പുറത്തിറക്കിയത്. ഇതിനിടെയാണ് വ്യാപകമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്‌തത്.

 

 

സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജു, ടിഡിപി സ്ഥാപകന്‍ മുന്‍മുഖ്യമന്ത്രിയായ എന്‍.ടി രാമറാവു, സത്യസായി ബാബ, 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും സന്യാസിയുമായ അന്നമാചാര്യ എന്നിവരുടെ പേരിലും ജില്ലകള്‍ പ്രഖ്യാപിച്ചിരുന്നു.ഇതോടെ സംസ്ഥാനത്ത് ആകെ ജില്ലകളുടെ എണ്ണം 26 ആയി.

Back to top button
error: