KeralaNEWS

‘നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നു’ എന്ന് ബിഷപ്പ്, ‘തലയ്ക്കു വെളിവുള്ളവർ വിട്ടുപോകും കത്തനാരെ’ എന്ന് സംവിധായകൻ ജിയോ ബേബി

നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണെന്ന് സിറോ മലബാര്‍ സഭ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂര്‍ മെത്രാനായ ശേഷം 18 വര്‍ഷത്തിനിടെ അമ്പതിനായിരത്തോളം പേര്‍ കുറഞ്ഞുവെന്ന കണക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന്റെ ആരോപണം. തൃശൂര്‍ അതിരൂപതയുടെ കുടുംബവര്‍ഷ സമാപന പരിപാടിയോട് അനുബന്ധിച്ചായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ് വര്‍ക്ക് ഉണ്ടെന്ന് ഒരു സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞുവെന്ന് ആര്‍ച്ച് ബിഷപ്പ് പറയുന്നു. വിശ്വാസികളായ പെണ്‍കുട്ടികളെ ആണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസത്തില്‍ നിന്ന് അകറ്റുന്ന ഈ പ്രതിസന്ധി കാലത്ത് കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നു’ എന്ന ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താനയ്‌ക്കെതിരെ സംവിധായകന്‍ ജിയോ ബേബി. തലയ്ക്ക് വെളിവുള്ളവരൊക്കെ വിട്ടുപോകും കത്തനാരെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണം. സഭയെന്നല്ല, സകല മതത്തില്‍ നിന്നും വിട്ടുപോകുമെന്നും താന്‍ വിട്ടു പോയവര്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: