NEWS

‘ഡെലിവറി’ ചാർജ് പൂജ്യം, സർക്കാർ ആശുപത്രിയെപ്പറ്റി ഒരച്ഛന്റെ അനുഭവ കുറിപ്പ് 

കൊച്ചി: ഭാര്യയുടെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിയ ഭർത്താവിന്റെ അനുഭവ കുറിപ്പ് ശ്രദ്ധേയമാവുന്നു. കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഭാര്യയ്ക്കും കുഞ്ഞിനും ലഭിച്ച സൗകര്യങ്ങളും സൗജ്യന്യമായി ഡെലിവറി പൂർത്തിയായതിന്റെയും അനുഭവമാണ് മുന്നാർ ഗവ കോളേജിലെ പ്രിൻസിപ്പൾ കൂടിയായ ഡോ മനേഷ് കുറിച്ചത്. ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസം അഡ്മിറ്റ് ആയതിന് ഏകദേശം 25000 രൂപയോളം ചെലവായെന്നും എന്നാൽ അഞ്ചാം മാസം മുതൽ സർക്കാർ ആശുപത്രിയിലെത്തിയതോടെ പുറത്ത് നിന്നുള്ള സ്കാനിം​ഗിന് പോലും സർക്കാറാണ് പണം ചെലവവഴിച്ചതെന്ന് മനേഷ് പറയുന്നു. തികച്ചും  സൗജന്യമായ സർക്കാർ ആശുപത്രിയിലെ ഈ സേവനങ്ങൾ എന്നെ സംബന്ധിച്ച് വലിയ അത്ഭുതമുണ്ടാക്കിയെന്നും ഇതിന് കാരണം മുമ്പ് സ്വകാര്യ ആശുപത്രികളെ മാത്രമാണ് ആശ്രയിച്ചിരുന്നതെന്നും മനേഷ് കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്   ഡെലിവറി@₹0 
ഇടക്കിടെ വന്ന വയറു വേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അൻജു ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞത്. ആദ്യ ഘട്ടത്തിൽ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ട് തവണകളായി 4 ദിവസം അഡ്മിറ്റ് ചെയ്യുകയും അനുബന്ധ പരിശോധനകൾ, സ്കാനിംഗ് തുടങ്ങിയവ നടത്തി മരുന്ന് നൽകുകയും ഏകദേശം 25000 രൂപയോളം ചിലവാകുകയും ചെയ്തു. ട്രാൻസ്‌ഫർ പ്രതീക്ഷിച്ചതിനാൽ  അഞ്ചാം മാസത്തിൽ  കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ  ഗൈനക്കോളജി വിഭാഗത്തിലേക്ക് കൺസൾട്ടിങ് മാറ്റാൻ തീരുമാനിച്ചു. ആശുപത്രി ചീട്ടിനു   5 രൂപ ഫീസുണ്ടെങ്കിലും ഗർഭിണികൾക്ക് ഫീസ് വേണ്ടെന്നു കൗണ്ടറിൽ നിന്നും അറിയിച്ചു. ഗൈനക്കോളജിയിൽ ഡോ. ടിന്റു പാറക്കലിനെ കൺസൾട്ട് ചെയ്തു. ആദ്യത്തെ ദിവസം തന്നെ ഡോക്ടർ  സ്കാനിംഗിന് കുറിച്ചു. സ്കാനിംഗിന് നൽകിയ കുറിപ്പിൽ ദേവി സ്കാനിംഗ് സെന്റർ എന്ന് എഴുതിയിരുന്നു. സ്കാനിംഗ് സെന്ററിന്റെ പേര് ഡോക്ടർ നിശ്ചയിച്ചത് എന്തിനാവും എന്ന്  പരസ്പരം പറഞ്ഞ് ഞങ്ങൾ സ്കാനിംഗ് സെന്ററിൽ എത്തി. റിസ്പ്ഷനിൽ പണമടക്കാൻ പേഴ്സ് എടുത്തപ്പോഴാണ്
2സ്കാനിംഗിന്റെ പണം സർക്കാർ നൽകും എന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചത്. സ്കാനിംഗ് റിപ്പോർട്ട് കണ്ട് ഡോക്ടർ ആവശ്യമായ മരുന്നുകൾ കുറിച്ചു എന്തെങ്കിലും ആവശ്യങ്ങൾക്കു വിളിക്കുന്നതിനും സംശയങ്ങൾ ചോദിക്കുന്നതിനുമായി ഡോക്ടറുടെ മൊബൈൽ നമ്പർ നൽകി.   എല്ലാ മരുന്നുകളും ആശുപത്രിയിൽ നിന്ന് തന്നെ വാങ്ങി ഞങ്ങൾ മടങ്ങി.
തുടർന്നുള്ള മാസങ്ങളിൽ ഒരു സ്കാനിംഗ്  കൂടി സൗജന്യമായി ലഭിച്ചു. അവസാനത്തെ സ്കാനിംഗിന്  സ്കാനിംഗ്  സെന്ററിൽ ഡോക്ടർ അവധിയിലായതിനാൽ മറ്റൊരു ആശുപത്രിയിൽ ചെയ്യേണ്ടി വന്നിരുന്നു. മൂന്നാറിൽ ഞങ്ങളോടൊപ്പം അമ്മമാരോ മുതിർന്ന സ്ത്രീകളോ ആരും കൂടെയില്ലാത്തതിനാൽ അസമയങ്ങളിലും ആശങ്കകളിലും ഡോക്ടറുടെ നമ്പർ ആശ്വാസമായി. തികച്ചും  സൗജന്യമായ സർക്കാർ ആശുപത്രിയിലെ ഈ സേവനങ്ങൾ എന്നെ സംബന്ധിച്ച് വലിയ അത്ഭുതമുണ്ടാക്കി. അതിന് കാരണമുണ്ട്, എന്തെന്നാൽ ആദ്യത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന സമയം മുതൽ  ഇപ്പോൾ നമ്മൾ സംസാരിക്കുന്നതിന് കാരണമായ രണ്ടാമൻ  5 മാസം ആകും വരെയും എനിക്ക് പരിചയമുണ്ടായിരുന്നത്  സ്വകാര്യ ആശുപത്രികൾ മാത്രമായിരുന്നു.
ഇതിനിടെ ഭാര്യയുടെ ഗർഭകാല ക്ഷേമമന്യോഷിച്ച പലരും ഞങ്ങൾ എന്തോ മഹാപരാധം ചെയ്ത രീതിയിലാണ് സംസാരിച്ചത്. ആശുപത്രി മാറുന്നതായിരിക്കും നല്ലത് എന്ന് പലരും പലവട്ടം താക്കീത് ചെയ്തു.  ആദ്യത്തെ  കുഞ്ഞുണ്ടായ ആശുപത്രിയിൽ നിന്നും സംഭവിച്ച പിഴവിന് മാറ്റാരു ആശുപത്രിയിൽ ചികിത്സതേടിയാണ് അതിന്റെ കേട് പരിശോധിച്ചത്. ഒരു പ്രസവത്തിന് രണ്ട് തുന്നലിന്റെ വേദന അനുഭവിക്കേണ്ടി വന്നത് തീർച്ചയായും ഒരു മെഡിക്കൽ നെഗ്ളിജൻസാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിലും സ്വകാര്യ ഹോസ്പിറ്റലിന്റെ  റെക്കോർഡ്സ് ഞങ്ങളുടെ കൈവശമില്ലാത്തതിനാലും  ആശുപത്രി അധികൃതർ മനപൂർവ്വം തെറ്റു ചെയ്തതായി കരുതാത്തതിനാലും വെറുതെ ഊർജം പാഴാക്കിയില്ല.ഞാൻ പറഞ്ഞു വന്നത്,   രണ്ട് സ്വകാര്യ ആശുപത്രികളുടെ ഗൈനക്കോളജി അടുത്തറിഞ്ഞതിനു  ശേഷമാണു ഞങ്ങൾ ഒരു സർക്കാർ ആശുപത്രിയിലേക്ക് എത്തിയത് എന്നാണ്. സർക്കാർ ആശുപത്രിയിൽ എന്ത് നടക്കുന്നു എന്ന് ബോധ്യമില്ലാത്തവരാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നത് എന്നതാണ് ഖേദകരം. എന്തായാലും സർക്കാർ ആശുപത്രിയിൽ തന്നെ പ്രസവിക്കാൻ തീരുമാനിക്കുകയും പുതിയ അതിഥിയെ സ്വീകരിക്കുന്നതിനുള്ള ഉടുപ്പുകളും  തുണികളുമൊക്കെ അഞ്ജു തന്നെ  തയ്യാറാക്കി വക്കുകയും ചെയ്തു. ഡിസംബർ 14 ന് ഡോക്ടറെ കണ്ടു.  RTPCR ചെയ്ത് 16 ന് രാവിലെ അഡ്മിറ്റ് ആകാൻ പറഞ്ഞു. ഈ ദിവസം സർക്കാർ ആശുപത്രിയിൽ RTPCR ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ അടുത്ത ആശുപത്രിയിൽ സർക്കാർ ചിലവിൽ  RTPCR ചെയ്യിച്ച്‌ 16 ന് അഞ്ജുവിനെ അഡ്മിറ്റ് ചെയ്തു. ഏതൊരു സ്വകാര്യ ആശുപത്രികളോടും കിട പിടിക്കുന്ന വൃത്തിയുള്ള വരാന്തകളും മുറികളും സദാ സമയവും അത് തൂത്തു തുടച്ചു വൃത്തിയാക്കാൻ ഒത്തിരി പേരേയും കാണാനായി… അന്നേ ദിവസം അഡ്മിറ്റ് ആക്കിയ വേറെയും നാല് പേരുണ്ടായിരുന്നു. ഡെലിവറിക്ക് മുൻപ് ചെയ്യേണ്ട ടെസ്റ്റുകൾ എല്ലാം ആശുപത്രിയിൽ തന്നെ നടത്തി. എന്തെങ്കിലും കാരണവശാൽ രക്തം ആവശ്യമായി വന്നാൽ ഉപയോഗിക്കുന്നതിന് വേണ്ടി രക്തത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ആശുപത്രിയുടെ നിർദ്ദേശ പ്രകാരം അടുത്ത ബ്ലഡ് ബാങ്കിൽ നൽകി.
വൈകിട്ടത്തേക്കുള്ള ഭക്ഷണം വാങ്ങി നൽകി രാവിലെ വരാമെന്ന് പറഞ്ഞ് ഞാൻ റൂമിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ മരുന്ന് നൽകും എന്ന് പറഞ്ഞെങ്കിലും രാത്രി ഫ്ലൂയിഡ് പൊട്ടിയതിനാൽ പുലർച്ചെ മൂന്ന് മണിയോടെ ലേബർ റൂമിൽ കയറ്റുകയും 4.30 നു കുഞ്ഞുണ്ടാവുകയും ചെയ്തു. അമ്മയും കുഞ്ഞും താമസിയാതെ പുറത്തിറങ്ങി. ഒരു കുഞ്ഞിന് കൂടി ജന്മം നൽകിയ സന്തോഷത്തിന് പുറമേ ലേബർ റൂമിൽ ലഭിച്ച പരിചരണത്തിന്റെ സംതൃപ്തിയും അഞ്ജുവിന്റെ മുഖത്ത് പ്രകടമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ സ്വന്തം അനിയത്തി കുട്ടിയേപ്പോലെ തന്നെ പരിചരിച്ച ഡോക്ടർ. ടിന്റുവിനെക്കുറിച്ചും നേഴ്സ്മാരേക്കുറിച്ചും മാത്രമാണവൾ സംസാരിച്ചത്. ഞങ്ങളുടെ തീരുമാനം തെറ്റിയില്ലെന്നു മനസ്സിലായി… നോർമൽ ഡെലിവറിക്ക്  അൻപതിനായിരവും അതിനു മുകളിലും ഈടാക്കുന്ന ആശുപത്രികൾ ഉള്ള നാട്ടിൽ സൗജന്യമായി ലഭിച്ച ഈ സേവനങ്ങളിൽ അത്ഭുതപ്പെട്ടു  നിൽക്കുമ്പോഴാണ് പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്ക് മടങ്ങാൻ യാത്രാപ്പടി കൂടി സർക്കാർ നൽകും എന്നറിഞ്ഞത്.നമ്മുടെ സർക്കാർ ആശുപത്രികൾ ഒരുപാട് മാറി.നമ്മുടെ കാഴ്ചപ്പാടാണ് മാറാത്തത്.

Back to top button
error: