IndiaNEWS

വൈദ്യുതി പ്രതിസന്ധി; ഷോക്കടിച്ച് ചെറുകിട വ്യവസായ മേഖല, പ്രതിസന്ധി രൂക്ഷം

തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതിപ്രതിസന്ധി മൂലം രാജ്യത്തെ  ചെറുകിട ബിസിനസ്സുകൾ തകരുന്നു. വൈദ്യുതിപ്രതിസന്ധി കാരണം ഭൂരിഭാഗം ചെറുകിട വ്യവസായങ്ങൾക്കും ഉത്പാദനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. മറ്റ് വൈദ്യുതി മാർഗങ്ങൾ തേടുന്നത് ചെലവ് ഏകദേശം ഇരട്ടിയാക്കുന്നതിനും ഇടയാക്കുന്നു എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ ആൻഡ് സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് (ഫിസ്‌മെ) സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജ് പറഞ്ഞു.

പവർ ബാക്കപ്പുകൾ ഉപയോഗിക്കാമെങ്കിലും താരതമ്യേന ചെലവ് കൂടുതലാണ് ഇതിനെല്ലാം. അതായത് യൂണിറ്റിന് 4–6 രൂപയിൽ നിന്ന് പവർ ബാക്കപ്പിന്റെ കാര്യത്തിൽ വൈദ്യുതി ചെലവ് യൂണിറ്റിന് 12–13 രൂപയായി ഉയരും.വൈദ്യുതി ചെലവ് കുത്തനെ ഉയർന്നതോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവ് ഏപ്രിൽ രണ്ടാം പകുതിയിൽ 4-5% വർദ്ധിച്ചതായി ഫിസ്മെയുടെ മുൻ പ്രസിഡന്റ് അനിമേഷ് സക്സേന പറഞ്ഞു.

ഡീസൽ-പവർ ജനറേറ്ററുകളാണ് കൂടുതലും പവർ ബാക്കപ്പുകളായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതാണാ വില വർധനവ് ചെറുകിട വ്യവസായികളുടെ നടുവൊടിക്കുകയാണ്. ഇങ്ങനെ വരുമ്പോൾ പവർ കട്ട് സമയത്ത് പ്രവർത്തനം അവസാനിപ്പിക്കാൻ ചെറുകിട വ്യവസായികള്‍ നിർബന്ധിതരാകുന്നു.  പഞ്ചാബിലെ ലുധിയാന, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം കടുത്ത വൈദ്യുത പ്രതിസന്ധി നേരിട്ടിരുന്നു.

മുൻകാലങ്ങളിൽ  ചെറുകിട വ്യവസായങ്ങൾ വൈദ്യുതി മുടക്കം നേരിട്ടിട്ടുണ്ടെങ്കിലും, പകർച്ചവ്യാധിയുടെ തുടർച്ചയായ തരംഗങ്ങളിൽ നിന്നുള്ള കനത്ത ആഘാതത്തിലാണ് വിപണി. കോവിഡിന് ശേഷം, ചില വ്യവസായിക യൂണിറ്റുകൾ തകർച്ചയിൽ നിന്നും കരകയറാൻ ദിവസത്തിൽ 16 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും, വൈദ്യുതി പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് ഈ ബിസിനസുകളെയാണെന്നും ഇന്ത്യ എസ്എംഇ ഫോറം പ്രസിഡന്റ് വിനോദ് കുമാർ പറഞ്ഞു.

Back to top button
error: