KeralaNEWS

വീണാ ജോർജ് വിമർശിക്കപ്പെടുന്നു, ചിറ്റയത്തിനു മുമ്പേ യു പ്രതിഭ എം.എല്‍.എയും ഇതേ പരാതി ഉന്നയിച്ചിരുന്നു

തിരുവനന്തപുരം: മന്ത്രി ഫോണെടുക്കുന്നില്ലെന്നു പരാതിപ്പെട്ട ഡപ്യൂട്ടി സ്പീക്കര്‍ക്കെതിരെ എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതിയുമായി വീണാ ജോര്‍ജ്. ചിറ്റയം ഗോപകുമാര്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പരസ്യവേദിയില്‍ ഉന്നയിക്കുന്നു എന്നാണ് പരാതി.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള‌ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എംഎല്‍‌എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയം എന്നാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പരാതിപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച്‌ തന്നെ അറിയിച്ചില്ല.
ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല.

അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ളെക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന പരിഭവമാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും കൂടിയാലോചനയ്ക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം ജില്ലാ നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല എന്നും ചിറ്റയം കുറ്റപ്പെടുത്തി.

അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലവട്ടം വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍.
അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനത്തില്‍ നിന്ന് ചിറ്റയം വിട്ടുനില്‍ക്കുകയും ചെയ്തു.

വീണാ ജോര്‍ജ് ഫോണെടുക്കുന്നില്ലെന്ന പരാതി മുന്‍പേ സിപിഎം നേതൃത്വത്തിനു മുന്നിലുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യാപകമായി കുറ്റപ്പെടുത്തലുകളുണ്ടായി. കായംകുളം എം.എല്‍.എ അഡ്വ. യു പ്രതിഭ ഇതേ ആരോപണം പരോക്ഷമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം നേതൃത്വം എന്തിടപെടല്‍ നടത്തുമെന്നതാണ് ഇനിയുള്ള ചോദ്യം.

ഇതിനെതിരെയാണ് വീണാ ജോര്‍ജ് എല്‍ഡിഎഫ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എം.എല്‍.എമാരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ് എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇരുവരും നിലപാടുകളില്‍ അയവു വരുത്താത്തതിനാല്‍ പ്രശ്‌നം എങ്ങിനെ പരിഹരിക്കുമെന്ന പ്രതിസന്ധിയിലാണ് എല്‍ഡിഎഫ് നേതൃത്വം.

പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികളില്‍ ഏറ്റവും മുതിര്‍ന്നയാളായ ചിറ്റയത്തെ നിരന്തരം അവഗണിക്കുന്നതില്‍ സിപിഐയിലും എതിര്‍പ്പുണ്ട്. ജില്ലയിലെ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആശയവിനിമയത്തിലെ വീഴ്‌ചയും ഉണ്ടായിരിക്കുന്നത്.

Back to top button
error: