CrimeNEWS

ദമ്പതികളെ കൊന്ന് ഫാം ഹൗസില്‍ കുഴിച്ചിട്ടു, തുടർന്ന് രഹസ്യമായി സൂക്ഷിച്ചിരുന്ന 8 കിലോ സ്വര്‍ണവും 50 കിലോ വെള്ളിയും കവർന്ന് ഡ്രൈവറും സഹായിയും നാടുവിട്ടു

 ആ വാർത്ത കേട്ട് വിറുങ്ങലിച്ചു നിൽക്കുകയാണിപ്പോഴും ചെന്നൈ നഗരം. മൈലാപ്പുര്‍ വൃന്ദാവന്‍ സ്ട്രീറ്റിലെ ദ്വാരക കോളനിയില്‍ ശ്രീകാന്ത് (58), ഭാര്യ അനുരാധ (55) എന്നിവർ ഇന്നലെ പുലര്‍ച്ചെ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. ഇവരുടെ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശി കൃഷ്ണ, സുഹൃത്ത് രവി എന്നിവർ ചേർന്നാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. തുടർന്ന് വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മോഷ്ടിച്ച് പ്രതികള്‍ നാടുവിട്ടു. നേപ്പാളിലേക്ക് കടക്കുന്നതിനിടെ ആന്ധ്രയിലെ ഓങ്കോളില്‍ നിന്ന് പ്രതികളെ നാടകീയമായി പോലീസ് പിടികൂടി.

വ്യവസായിയാണ് ശ്രീകാന്ത്. കഴിഞ്ഞ ഒരു വർഷത്തോളമായി മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് യുഎസ്സിലായിരുന്നു ശ്രീകാന്തും അനുരാധയും. ഇന്നലെ പുലര്‍ച്ചെയാണ് ഇരുവരും ചെന്നൈയിൽ തിരിച്ചെത്തിയത്. ഡ്രൈവർ കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍നിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട്, സഹായി രവിയുമായി ചേര്‍ന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഫാം ഹൗസില്‍ കുഴിച്ചിട്ടു. തുടര്‍ന്ന് 8 കിലോ സ്വര്‍ണവും 50 കിലോ വെള്ളിയുമായി പ്രതികള്‍ കടന്നുകളഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് അഡി. പോലീസ് കമ്മീഷണര്‍ എന്‍. കണ്ണന്‍ വ്യക്തമാക്കി.

അമേരിക്കയിലേക്കു പോയതിനു ശേഷം രണ്ടു മാസം മുന്‍പ്, ശ്രീകാന്ത് കുറച്ചു ദിവസത്തേക്ക് ചെന്നൈയില്‍ വന്നിരുന്നു. പിന്നീട്, യുഎസ്സിലേക്കു തിരിച്ചുപോയി. നാട്ടിലുണ്ടായിരുന്ന സമയത്ത് ശ്രീകാന്ത് ഫോണിലൂടെ 40 കോടി രൂപയുടെ ഒരു ഭൂമി ഇടപാടിനെക്കുറിച്ച്‌ സംസാരിക്കുന്നത് കൃഷ്ണ കേട്ടിരുന്നു. ഈ പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു കൃഷ്ണയുടെ ധാരണ. ഈ വീട്ടിനോടു ചേർന്നുള്ള മുറിയില്‍ത്തന്നെയാണ് കൃഷ്ണ താമസിച്ചിരുന്നതെങ്കിലും വീടിന്റെ താക്കോലുകളൊന്നും കൈവശമുണ്ടായിരുന്നില്ല. അങ്ങനെയാണ് ദമ്പതികളുടെ തിരിച്ചുവരവിനായി കാത്തിരുന്ന് കൊലപാതകം നടത്തിയത്.

ഡാര്‍ജിലിങ്ങില്‍നിന്നുള്ള രവി റായ് എന്ന സുഹൃത്താണ് ഇതിന് സഹായിച്ചത്. കൊല നടത്തിയ ശേഷം വീട്ടില്‍ 40 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയില്‍ ഇരുവരും ലോക്കര്‍ പരിശോധിച്ചെങ്കിലും പണം കണ്ടുകിട്ടിയില്ല. എന്നാല്‍, മറ്റൊരു ലോക്കറില്‍നിന്ന് 8 കിലോ സ്വര്‍ണവും 50 കിലോ വെള്ളിയും ലഭിച്ചു. ഇതുമായി, ഇരുവരും നാടുവിടുകയായിരുന്നു. ഇതിനിടെ, മാതാപിതാക്കളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് യുഎസ്സിലുള്ള മകളുടെ നിര്‍ദ്ദേശപ്രകാരം, ഒരു ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്.

തുടര്‍ന്ന്, വിവരം പൊലീസില്‍ അറിയിക്കുകയും പോലീസിന്റെ തീവ്ര അന്വേഷണത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പിന്നാലെ, കൃഷ്ണ സ്ഥലം വിട്ടെന്ന് മനസ്സിലാക്കി, ക‍ൃഷ്ണയുടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് കൂട്ടുപ്രതിക്കൊപ്പം ഇയാളെ ആന്ധ്രയില്‍നിന്ന് പിടികൂടിയത്.

Back to top button
error: