NEWS

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20-ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല

തൃക്കാക്കര: ഇടതു വലതു മുന്നണികള്‍ തമ്മിൽ നേരിട്ടുള്ള മത്സരമാകും തൃക്കാക്കരയിൽ നടക്കുക.അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാല്‍ മതിയെന്ന നിലപാട് ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്തതോടെയാണിത്.
കിഴക്കമ്ബലത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കേരളത്തിലെ ട്വന്റി 20 നേതാക്കളുടെ വിലയിരുത്തല്‍.ഇവിടെ നടത്തിയ സര്‍വ്വേയും മുന്നേറ്റം പ്രവചിച്ചു.എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ട് മനസ്സിലാക്കി. അവര്‍ പ്രത്യേക സര്‍വ്വേയും നിര്‍ത്തി.ഒരു ജയസാധ്യതയും ഇല്ലെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന തീരുമാനം.
 ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് ട്വന്റി 20 തീരുമാനിച്ചിരുന്നത്.എന്നാല്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കാതിരുന്നാല്‍ ട്വന്റി 20യും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. തൃക്കാക്കരയില്‍ കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ ടെറി തോമസ് 13773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു.
തൃക്കാക്കരയില്‍ ചതുഷ്‌കോണ മത്സരം ഒഴിവായതോടെ ഇതിന്റെ നേട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കിട്ടുമെന്ന വിലയിരുത്തലാണുള്ളത്. എന്നാല്‍ ട്വന്റി ട്വന്റിയുടെ കഴിഞ്ഞ തവണത്തെ പതിമൂവായിരം വോട്ടുകള്‍ എങ്ങോട്ട് വേണമെങ്കിലും മറിയാം. ഇത് ഇടതുപക്ഷത്തിനും പ്രതീക്ഷ നൽകുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാല്‍ നിയമസഭയിലെ എല്‍ഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള സുവര്‍ണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സില്‍വര്‍ ലൈന്‍ വിഷയം വലിയ ചര്‍ച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും  വെല്ലുവിളിയായി സര്‍ക്കാരിന് മുന്നിലുണ്ട്.

Back to top button
error: