ലക്നൗ: 4 പേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി നൽകാനെത്തിയ 13 വയസ്സുകാരിയെ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥനും പീഡിപ്പിച്ചു. യുപിയിലെ ലളിത്പുർ പാലി സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) തിലക്ധാരി സരോജിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ബന്ധുവിന്റെ സഹായത്തോടെ 4 പേർ തന്നെ ഭോപാലിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് പാലി പൊലീസ് സ്റ്റേഷനു മുൻപിൽ ഇറക്കിവിടുകയും ചെയ്തതായി പെൺകുട്ടി പറയുന്നു. ഇതേക്കുറിച്ചു പരാതിപ്പെടാൻ ചെന്നപ്പോഴാണ് എസ്എച്ച്ഒയും പീഡിപ്പിച്ചത്. സന്നദ്ധ സംഘടനയുടെ കൗൺസലിങ്ങിലാണു വിവരം പുറത്തുവന്നത്. സംഘടന ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ ബന്ധുവടക്കം 5 പേരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഡിഐജിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അറിയിച്ചു.
സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തുവന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്നു പെൺകുട്ടിയുടെ വീട് സന്ദർശിക്കും. പൊലീസ് സ്റ്റേഷനുകളിൽ വേണ്ടത്ര വനിതാ കോൺസ്റ്റബിൾമാരെ നിയോഗിക്കാൻ സർക്കാർ എന്തു നടപടിയാണ് എടുത്തതെന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു.