BusinessTRENDING

ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയേക്കും; ഇലോണ്‍ മസ്‌ക് പണി തുടങ്ങി

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. പുതിയ സിഇഒയെ ഇതിനോടകം തന്നെ തീരുമാനിച്ചതായാണ് വിവരം. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ സിഇഒ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. അതുവരെ സിഇഒയായി തുടരാന്‍ പരാഗ് അഗ്രവാളിനെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മാനേജ്മെന്റില്‍ സംതൃപ്തിയില്ലെന്ന് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനേജ്മെന്റ് തലത്തില്‍ മസ്‌ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി സൂചനയും നല്‍കി.

നവംബറിലാണ് ജാക്ക് ഡോര്‍സിയുടെ ഒഴിവില്‍ പരാഗ് അഗ്രവാള്‍ സിഇഒ സ്ഥാനം ഏറ്റെടുത്തത്. പരാഗ് അഗ്രവാളിനെ മാറ്റുമ്പോള്‍ പാക്കേജായി 4.3 കോടി ഡോളര്‍ മസ്‌ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ നിയമകാര്യ മേധാവി വിജയ ഗഡെയെയും ഒഴിവാക്കാന്‍ മസ്‌ക് ആലോചിക്കുന്നുണ്ട്. 1.2 കോടി ഡോളര്‍ പാക്കേജ് നല്‍കി വിജയ ഗഡെയെ ഒഴിവാക്കാനാണ് പദ്ധതി. ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരില്‍ ഒരാളാണ് വിജയ് ഗഡെ.

Back to top button
error: