NEWS

പി.സി.ജോർജിന്റെ വാഹനം തടഞ്ഞ് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകർ; കരിങ്കൊടി കാട്ടി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ പി.സി.ജോർജിന്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം വട്ടപ്പാറയിൽ വെച്ചാണ് പി.സി.ജോർജുമായി വന്ന വാഹനവും പിന്നാലെയുള്ള പോലീസ് വാഹനവും ബിജെപി പ്രവർത്തകർ തടഞ്ഞത്.
വാഹനം തടഞ്ഞുനിർത്തി പി.സി.ജോർജിന് അഭിവാദ്യമർപ്പിച്ച ശേഷമാണ് വാഹനം കടത്തിവിട്ടത്. പി.സി.ജോർജിനെ പ്രവർത്തകൾ ഷാളണിയിക്കുകയും ചെയ്തു.
അതേസമയം വാഹനം നാലഞ്ചിറയിലെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി. പി.സി.ജോർജിന് നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തർ മുദ്രാവാക്യംവിളിച്ചും പ്രതിഷേധിച്ചു. ഇതിനിടെ ചിലർ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ മുട്ടയെറിയുകയും ചെയ്തു.
ഇന്ന് പുലർച്ചെയാണ് പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആർ.ക്യാമ്പിലെത്തിച്ച അദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേർത്തിട്ടുണ്ട്.
ഇന്ന് കോടതി അവധി ആയതിനാൽ അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിൽ ജോർജിനെ ഹാജരാക്കിയേക്കും.

Back to top button
error: