KeralaNEWS

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

കൊച്ചി: രാജ്യത്തെ ആദ്യഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. കൊച്ചിയില്‍ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊര്‍ജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളിലേക്കും രാജ്യം മാറുന്നതിന്റെ ഭാഗമായാണ് പുതിയ സാധ്യതകള്‍ തേടുന്നത്.

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മിക്കും.100 പേര്‍ക്ക് സഞ്ചരിക്കാം. ചിലവ് 17.50 കോടി രൂപ. ഇതില്‍ 75ശതമാനം ചിലവ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും.ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഇലക്ടിക് വെസ്സല്‍ രൂപകല്പന ചെയ്യുക. രാജ്യത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മേഖലയിലെ ഡെവലപ്പര്‍മാരുമായി സഹകരിച്ചാകും പദ്ധതി. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗുമായും ചര്‍ച്ച ചെയ്ത് ഇത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കും. നിര്‍മ്മാണത്തിനുള്ള അടിസ്ഥാന ജോലികള്‍ തുടങ്ങി.

കപ്പല്‍ വ്യവസായത്തിലെ ഹരിത മാതൃകകള്‍ എന്ന വിഷയത്തിലാണ് കൊച്ചിയില്‍ കോണ്‍ഫറന്‍സ് നടത്തിയത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്യാര്‍ഡും, എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 2030 ഓടെ അന്താരാഷ്ട്ര ഷിപ്പിംഗിന്റെ കാര്‍ബണ്‍ തീവ്രത 40 ശതമാനവും കുറയ്ക്കാന്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Back to top button
error: