NEWS

പകരക്കാരനായി ഇറങ്ങി ഒൻപത് മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയ ജസിൻ ഇന്നലെ അടിച്ചു കൂട്ടിയത് അഞ്ച് ഗോളുകൾ!!

മലപ്പുറം: സന്തോഷ് ട്രോഫിയിൽ ഇന്നലെ കർണാടകയുമായുള്ള സെമിഫൈനൽ മത്സരത്തിന്റെ മുപ്പതാം മിനിറ്റിലാണ് കേരളത്തിന് വേണ്ടി സബ്സ്റ്റിറ്റ്യൂട്ടായി ജസിൻ കളത്തിലിറങ്ങുന്നത്.ഇറങ്ങി ഒൻപത് മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയ ജസിൻ പിന്നെയും രണ്ടു ഗോളുകൾ കൂടി കർണാടക വലയിൽ അടിച്ചു കയറ്റി കേരളത്തിനെ ഒറ്റയ്ക്ക് ഫൈനലിൽ എത്തിക്കുകയായിരുന്നു.സ്കോർ:7-3.
ഇന്നലത്തെ മത്സരത്തോടെ ഒരു സന്തോഷ് ട്രോഫി മത്സരത്തില്‍ 5 ഗോളുകൾ നേടിയ എന്‍.ജെ.ജോസിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി ജസിന്‍.കഴിവിലും പരിശീലനത്തിലുമാണ് കാര്യമെന്ന് പലയാവര്‍ത്തി തെളിഞ്ഞിട്ടുണ്ടെങ്കിലും ഭാഗ്യത്തിലും വിശ്വസിച്ചാണ് കായികലോകം എപ്പോഴും സഞ്ചരിച്ചിട്ടുള്ളത്.അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിലമ്ബൂര്‍ മിനര്‍വപ്പടി സ്വദേശി ജസിനും മുന്നോട്ട് കുതിക്കുന്നതിന് പിന്നില്‍ അത്തരമൊരു വിശ്വാസം കൂടി ഉണ്ട്.കൈയിലെ ആറ് വിരലുകള്‍.കര്‍ണാടകയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ ഒരു ഗോള്‍ കൂടി താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതോടെ ആറു ഗോളുകളുമായി കേരളത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ സബ് ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തി.അഞ്ചു ഗോളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്.
തീർന്നില്ല. ഇരുപത്തിരണ്ടുകാരനായ ജെസിൻ സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളില്‍ നേടിയതു മൂന്നു ഗോളുകള്‍.മമ്ബാട് എം.ഇ.എസ്. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കൂടിയായ ജെസിന്‍ കേരള യുണൈറ്റഡിന്റെ താരമാണ്.കേരള ബ്ലാസ്റ്റേഴ്‌സ് വമ്ബന്‍ വിലപറഞ്ഞിട്ടും കേരള യുണൈറ്റഡ് വിട്ടുകൊടുക്കാത്ത അവരുടെ സൂപ്പര്‍ സ്‌ട്രൈക്കറുമാണ് ജെസിന്‍.പിതാവ് തോണിക്കര വീട്ടില്‍ മുഹമ്മദ് നിസാര്‍ ഓട്ടോ ഡ്രൈവറാണ്. മാതാവ്: സുനൈന.ഇതാദ്യമായാണ് സന്തോഷ് ട്രോഫിയില്‍ ജെസിന്‍ കേരളത്തിനായി കളിക്കുന്നത്.
30ാം മിനിറ്റിലാണ് വിഘ്‌നേഷിനെ പിന്‍വലിച്ച്‌ ജെസിനെ കോച്ച്‌ ബിനോ ജോർജ് കളത്തിലിറക്കുന്നത്.ആ സബ്സ്റ്റിറ്റിയൂഷന്‍ ഒരു ഭാഗ്യമായിരുന്നു.അതോടെ കളിയുടെ ഭാവം തന്നെ മാറി.കോച്ച്‌ തന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ കളത്തിലിറങ്ങി അഞ്ച് മിനുട്ടില്‍ തന്നെ ജെസിന്‍ പ്രതീക്ഷ കാത്തു.35 ാം മിനുട്ടില്‍ ഗ്യാലറിയെ പൊട്ടിത്തെറിപ്പിച്ച്‌ കേരളം കാത്തിരുന്ന ഗോള്‍ ജസിന്റെ ബൂട്ടില്‍ നിന്നും പിറന്നു.35, 42, 44, 56, 74 മിനിറ്റുകളില്‍ കേരളത്തിനായി വലകുലുക്കിയ ജെസിന്‍ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മത്സരം ഒറ്റയ്ക്ക് കര്‍ണാടകയില്‍നിന്ന് സ്വന്തമാക്കുകയായിരുന്നു.

Back to top button
error: