CrimeNEWS

ഹണിട്രാപ്പിലൂടെ 46 ലക്ഷം തട്ടിയ സഹോദരൻമാർ പിടിയിൽ

കൊച്ചി: ഹണിട്രാപ്പിലൂടെ 46,48,806 രൂപ ലക്ഷം രൂപ തട്ടിയെടുത്ത സഹോദരൻമാർ അറസ്റ്റില്‍. കൊട്ടാരക്കര കോട്ടപ്പടി ഗോകുലം വീട്ടിൽ ഹരികൃഷ്ണന്‍ (28), ഗിരികൃഷ്ണന്‍ (25) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്. നാൽപ്പത്തെട്ടുകാരനായ കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനി മാനേജര്‍ക്കാണ് ഹണിട്രാപ്പിലൂടെ പണം നഷ്ടമായത്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലാകും. തുടർന്ന് മുഖം വ്യക്തമാകാത്ത നഗ്നഫോട്ടോകൾ അയച്ചു കൊടുക്കും. കെണിയിൽപ്പെടുന്ന ആളുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. സ്ത്രീ ശബ്ദത്തിൽ സംസാരിക്കുന്നതിന് പ്രത്യേകം ആപ്പുകളും ഇവർ ഉപയോഗിച്ചിരുന്നു. കലൂരിലെ ഫ്ലാറ്റിലെ വിലാസമാണ് ഇവർ നൽകിയത്. യുവതിയെ നേരിൽ കാണാൻ ഫ്ലാറ്റിൽ എത്തിയപ്പോളാണ് അങ്ങനെ ഒരു വിലാസം ഇല്ലെന്നും വഞ്ചിക്കപ്പെട്ടെന്നും മനസ്സിലാക്കുന്നത്.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂടുതൽ ആളുകൾ കബളിപ്പിക്കപ്പെട്ടിരിക്കാമെന്നും എന്നാൽ ഇതുവരെ മറ്റാരും പരാതിയുമായി എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് മേധാവി നാഗരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Back to top button
error: