IndiaNEWS

കുഞ്ഞുങ്ങൾ കളിക്കട്ടെ, ചെറു പ്രായത്തിൽ അവരെ സ്‌കൂളിൽ വിടരുത്; സുപ്രീം കോടതി

  ന്യൂഡൽഹി: വളരെ ചെറിയ പ്രായത്തിൽ കുട്ടികളെ സ്‌കൂളിൽ വിടരുതെന്ന് സുപ്രീം കോടതി. കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടാനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിനെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. നേരത്തേ രക്ഷിതാക്കളുടെ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീം കോടതി, ഇതു സംബന്ധിച്ച അപ്പീലും തള്ളി.
കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ വിദ്യാഭ്യാസം ആരംഭിക്കേണ്ട എന്ന് സുപ്രീംകോടതി വിലയിരുത്തി.

ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രീയ വിദ്യാലയത്തിൽ ആറു വയസ്സ് നിർബന്ധമാക്കിയ നടപടിയാണ് രക്ഷിതാക്കൾ ചോദ്യം ചെയ്തത്

മുൻകൂട്ടി അറിയിക്കാതെ പ്രായപരിധി മാറ്റിയത് വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് അപ്പീലിൽ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 21 സംസ്ഥാനങ്ങൾ ആറ് വയസ് പ്രായപരിധി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

വളരെ ചെറിയ പ്രായത്തിൽ കുട്ടികളെ സ്കൂളിലയ്ക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന്റെ പ്രശ്നമാണെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ട് വയസ് തികയുമ്പോൾ തന്നെ കുട്ടികളെ സ്കൂളിലയയ്ക്കാൻ രക്ഷിതാക്കൾക്ക് തിരക്കാണ്. കുട്ടിയുടെ സ്‌കൂൾ പ്രവേശനത്തിന് ശരിയായ പ്രായം സംബന്ധിച്ച് പഠനങ്ങളുണ്ട്.
ഏത് പ്രായത്തിലും ഏത് സാഹചര്യവുമായി പൊരുത്തപ്പെടുന്ന പ്രതിഭയാണ് സ്വന്തം കുട്ടിയെന്നാണ് ഓരോ രക്ഷിതാവും കരുതുന്നത്. കുട്ടിയുടെ മനസികാരോഗ്യത്തെ കുറിച്ച് ഓരോ രക്ഷിതാവും ചിന്തിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂൾ പ്രവേശനത്തിനായി പ്രായപരിധി ഏകീകരിച്ചതിനോട് സുപ്രീംകോടതി യോജിച്ചു.

Back to top button
error: